പയ്യന്നൂര്‍: തിരിമുറിഞ്ഞൊഴുകേണ്ട തിരുവാതിര ഞാറ്റുവേലയില്‍ ഇക്കുറി മഴയില്ല. വൈകിയെത്തിയ കാലവര്‍ഷം ഒരാഴ്ചത്തെ പെയ്ത്തില്‍ അവസാനിച്ചു.
ഇന്ന് കര്‍ഷക ദിനമെത്തുമ്ബോള്‍ നെല്‍കര്‍ഷകന്റെയുള്ളില്‍ സങ്കടമഴയാണ് പെയ്യുന്നത്. വെള്ളമില്ലാത്തതിനാല്‍ മിക്ക പാടശേഖരങ്ങളിലും ഞാറ് പറിച്ചുനടാൻ വൈകി. വൈകിയെത്തിയ മഴക്കു ശേഷം പറിച്ചുനട്ട നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രണ്ടാംവിള വയലിനെ അപേക്ഷിച്ച് ഒരു വിളമാത്രമെടുക്കുന്ന ഉയര്‍ന്ന പ്രദേശത്തെ വയലുകളിലാണ് നാട്ടിപ്പണി കടുത്ത പ്രതിസന്ധിയിലായത്.
വേനല്‍ മഴയില്ലാത്തതിനാല്‍ വൈകിയാണ് പല സ്ഥലങ്ങളിലും ഞാറിട്ടത്. ജൂണ്‍ അവസാന വാരമെങ്കിലും പറിച്ചുനടാമെന്ന പ്രതീക്ഷയാണ് ഈ വര്‍ഷം തകര്‍ന്നത്.
ഒരു വിളവയലുകള്‍ ഉണങ്ങി വരണ്ട നിലയിലാണ്. മഴയുടെ അഭാവം കാരണം സമീപത്തെ തോടുകളില്‍ പോലും വെള്ളമെത്തിയില്ല. ഇതു മൂലം കെട്ടി കയറ്റാനും സാധിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. മുൻ കാലങ്ങളില്‍ വിഷു കഴിഞ്ഞ ഉടനെ ലഭിക്കുന്ന വേനല്‍മഴയില്‍ വിത്തിടുകയും ഇടവപ്പാതി തുടങ്ങിയ ഉടൻ പറിച്ചുനടുകയുമാണ് പതിവ്.
തിരുവാതിര ഞാറ്റുവേല തുടങ്ങുമ്ബോഴേക്കും ചെടി മണ്ണില്‍ ഉറച്ചിരിക്കും. ഈ ടൈംടേബിളാണ് താളം തെറ്റിയത്. വൈകി പെയ്യാൻ തുടങ്ങിയ മഴ നീണ്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷിച്ചത്. അതും അസ്ഥാനത്തായി. പറിച്ചുനട്ട ഞാറ് വെള്ളമില്ലാതെ നശിക്കുകയാണ് മിക്കയിടങ്ങളിലും. 10 ദിവസമായി ജില്ലയില്‍ ചാറ്റല്‍ മഴപോലുമില്ല. പലരും മോട്ടോര്‍ ഉപയോഗിച്ച് നനക്കുകയാണ്. മഴയില്ലെന്നതിനു പുറമെ കടുത്ത വെയില്‍ കൂടിയായതോടെ ഇതും അപ്രായോഗികമായി. വെയിലില്‍ പമ്ബുചെയ്ത വെള്ളം ചൂടാവുകയും കൃഷി പഴുത്തു പോവുകയും ചെയ്യുമെന്ന് പഴയ കാല കര്‍ഷകര്‍ പറയുന്നു. സ്വാഭാവികമായ മഴയോ ജലാശയങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളമോ ഉണ്ടെങ്കില്‍ മാത്രമെ നെല്‍ചെടികള്‍ നിലനില്‍ക്കൂ എന്നാണ് ഇവരുടെ അഭിപ്രായം.
മഴ വൈകിയാലും ശാസ്ത്രീയ കൃഷി രീതിയും പുതിയ നെല്‍വിത്തുകളും ഉപയോഗിക്കുന്നതിനാല്‍ തരക്കേടില്ലാത്ത വിളവാണ് മുൻവര്‍ഷങ്ങളില്‍ ലഭിച്ചിരുന്നത്. ഒന്നാം വിളയില്‍ ഹെക്ടറിന് 4000 കിലോ നെല്ലു വരെ ലഭിച്ചുവരുന്നു. എല്ലാ ജോലിക്കും യന്ത്രം ഉള്ള പക്ഷം ലാഭകരമാണ് കൃഷി. എന്നാല്‍ യന്ത്രമില്ലാത്ത വയലുകളില്‍ വൻ നഷ്ടവുമാണ്. നഷ്ടം സഹിച്ചും കൃഷി ചെയ്യാൻ ഇറങ്ങിത്തിരിച്ചവര്‍ക്കാണ് കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായത്.
മഴയെ ആശ്രയിച്ചുള്ള കൃഷി ഇനി സാധ്യമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃത്രിമമായി വെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കാത്ത പക്ഷം നെല്‍കൃഷി പൂര്‍ണമായും ഇല്ലാതാവുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കരനെല്‍ കൃഷിക്കുള്‍പ്പെടെ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ടെങ്കിലും കൃഷി നിലനില്‍ക്കണമെങ്കില്‍ വെള്ളം അത്യാവശ്യമാണ്. അതുകൊണ്ട് ജലസേചന സൗകര്യം വിപുലപ്പെടുത്താൻ നടപടിയുണ്ടാവണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.