ജീവിതത്തില്‍ കൊഴിഞ്ഞുപോയ സുന്ദര നിമിഷങ്ങളെ വീണ്ടും വീണ്ടും ഓര്‍ത്തെടുക്കാൻ സഹായിക്കുന്ന മനോഹരമായ ചിത്രങ്ങള്‍ സൂക്ഷിച്ചു വെക്കുന്ന ഒരു മലയാളിയായ ഒരു ഫോട്ടോഗ്രാഫറുണ്ട് ഈ പ്രവാസ ലോകത്ത്.
കണ്ണൂര്‍ പയ്യന്നൂര്‍ പരവന്തട്ട സ്വദേശി പ്രവീണ്‍ പാലക്കീല്‍. പ്രവാസികളുടെ ഓരോ ചലനങ്ങളും തന്‍റെ കാമറക്കണ്ണിലൂടെ ഒപ്പിയെടുക്കുകയാണിദ്ദേഹം.
പ്രമുഖരായ എഴുത്തുകാര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍, ഗായകര്‍, പ്രമുഖ ബിസിനസുകാര്‍ അങ്ങനെ പ്രവാസ ലോകത്ത് വന്നുപോകുന്ന അനേകം മുഖങ്ങളെയാണ് ഇദ്ദേഹം പകര്‍ത്തിയെടുക്കുന്നത്. എഴുത്തുകാരില്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താൻ ബില്‍ മുഹമ്മദ് അല്‍ ഖാസിമി, എം ടി വാസുദേവൻ നായര്‍, ടി പത്മനാഭൻ, സക്കറിയ, പെരുമ്ബടവം ശ്രീധരൻ, ശ്രീകുമാരൻ തമ്ബി മുതല്‍ പുതുതലമുറയിലെ അഖില്‍ കെ വരെയുള്ളവരുടെ ഫോട്ടോ പ്രവീണിന്‍റെ ശേഖരത്തിലുണ്ട്.
യേശുദാസ്, ചിത്ര, ജയചന്ദ്രൻ, വേണുഗോപാല്‍. എം.ജി ശ്രീകുമാര്‍, ഉണ്ണിമേനോൻ തുടങ്ങി അഞ്ഞൂറോളം ഗായകരുടെ ചിത്രങ്ങളാണ് പ്രവീണിന്‍റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ പ്രവീണിനെ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡില്‍ എത്തിക്കുകയും ചെയ്തു. ചെറുപ്പം മുതല്‍ ഫോട്ടോഗ്രഫിയോട് താല്‍പര്യമുള്ള പ്രവീണിന് വ്യോമസേനയില്‍ ഫോട്ടോഗ്രാഫി സെക്ഷനില്‍ ജോലി ചെയ്തിരുന്ന പിതാവില്‍ നിന്നാണ് പ്രഫഷനല്‍ ഫോട്ടോഗ്രാഫിയുടെ ബാലപഠങ്ങള്‍.
നിയമ ബിരുദം നേടിയ പ്രവീണ്‍ 2002ല്‍ പ്രവാസ ലോകത്ത് എത്തുന്നത്. ആദ്യ കാലങ്ങളില്‍ നാട്ടുകൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ കൂട്ടായ്മയുമായി ബന്ധപ്പെട്ടാണ് ഫോട്ടോകള്‍ എടുത്തിരുന്നത്. 2006 മുതലാണ് പ്രവീണ്‍ എസ്.എല്‍.ആര്‍ ക്യാമറയില്‍ ഫോട്ടോയെടുത്ത് തുടങ്ങിയത്. 2014 മുതലാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ എത്തുന്നത്. നിരവധി പുസ്തകങ്ങളുടെ പുറം ചട്ടയിലും പ്രവീണ്‍ പകര്‍ത്തിയ ഫോട്ടോ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.
ചാനല്‍ ഇനീഷേറ്റര്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നതോടൊപ്പം യു.എ.ഇ സാഹിത്യ സാംസ്ക്കാരികരംഗങ്ങളിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. അക്ഷരക്കൂട്ടും, പാം പുസ്തകപ്പുര, പ്രവാസി ബുക്ക് ട്രസ്റ്റ് തുടങ്ങിയ സാഹിത്യ കൂട്ടായ്മയുടെ നേതൃനിരയിലുണ്ടിദ്ദേഹം.
പയ്യന്നൂര്‍ സൗഹൃദ വേദി, മാല്‍ക്ക. ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ പബ്ലിക്കേഷൻ കമ്മറ്റി, ഹാര്‍മണി തുടങ്ങിയ സാംസ്ക്കാരിക സംഗീത കൂട്ടായ്മയിലെയും സജീവ സാനിദ്ധ്യമാണ്. രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചിരന്തനയും, കൈരളി ബുക്സും പ്രസിദ്ധീകരിച്ച നോവലായ ”മരുപ്പച്ചകള്‍ എരിയുമ്ബോള്‍”, ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘ലിഫ്റ്റിനടുത്തെ 13ാം നമ്ബര്‍ മുറി’ എന്നിവ. മെന്‍റസ ഓണ്‍ ലൈൻ റേഡിയോ ചാനല്‍ ഇനീഷേറ്ററാണ് ഇദ്ദേഹം. ശനിയാഴ്ച്ച തോറും ‘സാഹിത്യ ദര്‍പ്പണം’ എന്ന പരിപാടിയിലൂടെ മിഡിലിസ്റ്റിലെ ഇതുവരെ അറുപതോളം എഴുത്തുകാരെ ഇൻറര്‍വ്യുചെയ്ത് കഴിഞ്ഞു.