ദോഹ: രണ്ടു മാസത്തോളം നീണ്ട അവധി കഴിഞ്ഞ് പഠനത്തിരക്കില്‍ അലിയാൻ കാത്തിരിക്കുന്ന സ്കൂളുകളുടെ തയാറെടുപ്പ് വിലയിരുത്തി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.
രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെയും കിൻഡര്‍ ഗാര്‍ട്ടനുകളുടെയും മേധാവികളെ പങ്കെടുപ്പിച്ച് മന്ത്രാലയം നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. പ്രൈവറ്റ് എജുക്കേഷൻ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഉമര്‍ അല്‍ നഅമ നേതൃത്വം നല്‍കിയ യോഗത്തില്‍ 335 പ്രിൻസിപ്പല്‍മാര്‍ പങ്കെടുത്തു.
ഓരോ സ്കൂളുകളുടെയും തയാറെടുപ്പുകള്‍ വിലയിരുത്തിയ അധികൃതര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍, ആവശ്യമായ സജ്ജീകരണങ്ങള്‍, സുരക്ഷ പരിശോധന തുടങ്ങിയവ പൂര്‍ത്തിയാക്കിയതായി ഉറപ്പാക്കി. എല്ലാ പ്രധാന വിവരങ്ങളും നിയമങ്ങളും ചട്ടങ്ങളും സര്‍ക്കുലറുകളും സ്‌കൂള്‍ ജീവനക്കാരെ അറിയിക്കേണ്ടതിന്റെ പ്രാധാന്യം അല്‍ നഅമ യോഗത്തില്‍ ഊന്നിപ്പറഞ്ഞു.
സ്‌കൂള്‍ ഉടമകള്‍, പ്രിൻസിപ്പല്‍മാര്‍, ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, കൗണ്‍സിലുകള്‍, മറ്റ് അനുബന്ധ തൊഴിലാളികള്‍ എന്നിവരുടെ ഉത്തരവാദിത്തങ്ങള്‍, ബാധ്യത തുടങ്ങിയ പാലിക്കേണ്ടതിന്റെ പ്രധാന്യവും വിശദീകരിച്ചു നല്‍കി. നീണ്ട വേനലവധിയും കഴിഞ്ഞ് ആഗസ്റ്റ് 27നാണ് ഖത്തറിലെ വിദ്യാലയങ്ങളില്‍ വീണ്ടും ക്ലാസുകള്‍ സജീവമാകുന്നത്.
ഇതിന് മുന്നോടിയായി അധ്യാപകരുടെയും ജീവനക്കാരുടെയുമെല്ലാം ജോലികള്‍ ആരംഭിച്ചു. ഇന്ത്യൻ സ്കൂളുകള്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും പരിശീലന പരിപാടികളും മറ്റും സജീവമാണ്.
എം.ഇ.എസ് ഇന്ത്യൻ സ്കൂളില്‍ അധ്യാപകര്‍ക്കായി അഞ്ചു ദിവസത്തെ ‘എജുക്കേറ്റേഴ്സ് കോണ്‍ക്ലേവ്’ സംഘടിപ്പിച്ചു. ആഗസ്റ്റ് 20 മുതല്‍ 24 വരെ നടന്ന കോണ്‍ക്ലേവില്‍ എം.ഇ.എസിലെയും അബൂ ഹമൂര്‍ ബ്രാഞ്ച് എം.ഇ.എസിലെയും അധ്യാപകര്‍ പങ്കെടുത്തു. ഇന്ത്യയില്‍നിന്ന് വിദ്യാഭ്യാസ വിദഗ്ധരും വിവിധ വിഷയങ്ങളിലെ പരിചയസമ്ബന്നരും പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.