14 വര്‍ഷമായി ഗോബോണ്‍ ഭരിക്കുന്ന ബോംഗോ ഓഗസ്റ്റ് 26നു നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു മണിക്കൂറുകള്‍ക്കകമാണ് അട്ടിമറിയുണ്ടായത്. അര നൂറ്റാണ്ടായി രാജ്യം ബോംഗോ കുടുംബത്തിന്‍റെ ഭരണത്തിലാണ്.
ഒരു ഡസൻ പട്ടാളക്കാരാണ് ഇന്നലെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് ഭരണം പിടിച്ചെടുത്തതായി അറിയിച്ചത്. പ്രസിഡൻഷ്യല്‍ ഗാര്‍ഡുകള്‍, പട്ടാളം, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
തെരഞ്ഞെടുപ്പുഫലം റദ്ദാക്കിയതായി ഇവര്‍ പ്രഖ്യാപിച്ചു. സെനറ്റ്, ദേശീയ അസംബ്ലി, ഭരണഘടനാ കോടതി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പിരിച്ചുവിട്ടു. ഇനിയൊരു അറിപ്പുണ്ടാകുന്നതുവരെ അതിര്‍ത്തിയും അടച്ചു.
തലസ്ഥാനമായ ലീബ്രെവില്‍ നഗരത്തില്‍ ജനം പട്ടാളത്തിന് അനുകൂലമായി പ്രകടനങ്ങള്‍ നടത്തി.
മുൻ ഫ്രഞ്ച് കോളനികളിലെ സൈനിക അട്ടിമറികളുടെ തുടര്‍ച്ചയാണ് എണ്ണസന്പന്നമായ ഗാബോണിലുമുണ്ടായിരിക്കുന്നത്. ഒരു മാസം മുന്പാണു നൈജറില്‍ അട്ടിമറിയുണ്ടായത്. മാലി, ബുര്‍ക്കിനാ ഫാസോ, ഗിനിയ തുടങ്ങിയ മുൻ കോളനികളിലും അട്ടിമറി നടന്നിരുന്നു.
ഗാബോണിലെ സ്ഥിതിവിശേഷങ്ങളില്‍ ഫ്രാൻസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. കാര്യങ്ങള്‍ അതീവശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണെന്നു ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ പറഞ്ഞു. തെരഞ്ഞെടുപ്പുഫലം അംഗീകരിക്കണമെന്നാണു ഫ്രാൻസ് ആവശ്യപ്പെടുന്നതെന്നു വിദേശകാര്യമന്ത്രി ഒലിവിയേ വെറാൻ പറഞ്ഞു. റഷ്യ, ചൈന എന്നീ രാജ്യങ്ങളും ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.