പത്തനംതിട്ട: പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക്.
കുടുംബശ്രീ യോഗം നടക്കുമ്ബോള്‍ അവിടെ പോയി സ്ഥാനാര്‍ഥി എന്ന നിലയില്‍ വോട്ട് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന തോമസ് ഐസക്ക് വ്യക്തമാക്കി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
”കുടുംബശ്രീയുമായി എനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ആ പ്രസ്ഥാനം രൂപീകരിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ ഞാനായിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടില്ല. വിജ്ഞാന പത്തനംതിട്ട എന്ന തൊഴില്‍ദാന പദ്ധതി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് തുടങ്ങിയതാണ്. അത് കെ-ഡിസ്‌ക് വഴിയാണ് നടപ്പാക്കുന്നത്. കെ-ഡിസ്‌ക് ആ ജോലി തുടരും. സ്ഥാനാര്‍ഥിയായതിനാല്‍ ഞാന്‍ ഇപ്പോള്‍ അതില്‍ ഇടപെടുന്നില്ല. പരാജയഭീതി കാരണമാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കലക്ടര്‍ക്ക് കൃത്യമായ മറുപടി നല്‍കും” – തോമസ് ഐസക് പറഞ്ഞു.
പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് കലക്ടര്‍ വിശദീകരണം തേടിയതുമായി ബന്ധപ്പെട്ടായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌കിന്റെ നിരവധി ജീവനക്കാരെയും ഹരിതസേന, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളെയും പ്രചാരണത്തിന് ഐസക് ഉപയോഗിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണനാണ് വിശദീകരണം തേടിയത്. കലക്ടർ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം നടന്നിട്ടുണ്ടെന്നുള്ളത് ബോധ്യമായെന്നാണ് യുഡിഎഫ് ആരോപണം.