കട്ടപ്പന: ചൂട് കൂടിയതോടെ കുരുമുളക് ചെടികള്‍ വാടി തിരികള്‍ കൊഴിഞ്ഞ് നശിക്കുന്നു. ഇനി മഴ ലഭിച്ചാലും കുരുമുളക് ചെടികളിലെ തിരികള്‍ പൂര്‍ണമായും കൊഴിഞ്ഞുപോകും.
കാഞ്ചിയാര്‍, അയ്യപ്പൻകോവില്‍, ഉപ്പുതറ പഞ്ചായത്തുകളിലും ഹൈറേഞ്ചിന്‍റെ പല മേഖലകളിലും കുരുമുളക് ചെടികളിലെ തിരികള്‍ കൊഴിഞ്ഞുപോകുന്നുണ്ട്. തിരികള്‍ കൊഴിയുന്നതിനൊപ്പം കുരുമുളകുചെടികള്‍ വാടി ഉണങ്ങുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കുരുമുളകിന് കിലോക്ക് 640 രൂപവരെ ലഭിക്കുന്ന സമയത്താണ് ഈ തിരിച്ചടി.
2015ല്‍ ഒരു കിലോ കുരുമുളകിന് 730 രൂപ വരെ ഉയര്‍ന്നശേഷം കിലോക്ക് 430 രൂപയിലേക്ക് താഴ്ന്നു. ഇപ്പോഴാണ് മുളകിന് ന്യായമായ വില കിട്ടുന്നത്. ഒരു കിലോ കുരുമുളകിന് 650 രൂപ വരെ രണ്ടാഴ്ച മുമ്ബ് വില ഉയര്‍ന്നിരുന്നു. ഉല്‍പന്നം കാര്യമായി വിപണിയിലേക്ക് എത്താത്തതിനാല്‍ ഗുണമേന്മ കൂടിയ കുരുമുളക് ഇതിനെക്കാള്‍ വില നല്‍കി വാങ്ങുന്ന കച്ചവടക്കാരുമുണ്ട്. എന്നാല്‍, കര്‍ഷകരുടെ പക്കല്‍ കുരുമുളക് ഇല്ലാത്തതിനാല്‍ വില ഉയര്‍ന്നതിന്‍റെ പ്രയോജനം വ്യാപാരികള്‍ക്കാണ് ലഭിക്കുന്നത്. കടബാധ്യതമൂലം കൃഷിയുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നം സ്റ്റോക്ക് ചെയ്ത് െവക്കാൻ സാധിക്കില്ല. വിളവെടുപ്പ് നടത്തിയാലുടൻ ഉല്‍പന്നം വിറ്റഴിക്കുന്ന സ്ഥിതിയാണ്. അതിനാല്‍ ഇത് വാങ്ങി സംഭരിക്കുന്ന കച്ചവടക്കാര്‍ക്കാണ് വില ഉയര്‍ച്ചയുടെ പ്രയോജനം ലഭിക്കുന്നത്. മെച്ചപ്പെട്ട വില ഇപ്പോള്‍ ലഭിക്കുന്നതിനാല്‍ അടുത്ത സീസണില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.
അതിനിടയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ചെടികളുടെ വാട്ടവും തിരികൊഴിച്ചിലും കര്‍ഷകര്‍ക്ക് വലിയ മനോവിഷമത്തിനിടയാക്കിയിട്ടുണ്ട്. അടുത്ത ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കുരുമുളകിന്‍റെ വിളവെടുപ്പ് സീസണ്‍. അപ്പോഴേക്കും തിരികള്‍ കൊഴിഞ്ഞ് ചെടികള്‍ പൂര്‍ണമായും നശിക്കുന്ന സ്ഥിതിയാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. അടുത്ത വര്‍ഷം ഉല്‍പാദനത്തില്‍ വൻ ഇടിവുണ്ടാകുമെന്നാണ് കാര്‍ഷികമേഖലയില്‍നിന്ന് ലഭിക്കുന്ന സൂചനകള്‍.