തിരുവനന്തപുരം: സന്തോഷ് ട്രോഫിക്കുള്ള കേരള ഫുട്‌ബാള്‍ ടീമിന്റെ പരിശീലകനായി സതീവന്‍ ബാലനെ നിയമിച്ചു. പി.കെ അസീസും ഹര്‍ഷല്‍ റഹ്മാനുമാണ് സഹ പരിശീലകര്‍.
2018ല്‍ കേരളം ചാമ്ബ്യന്മാരായപ്പോള്‍ പരിശീലകൻ സതീവന്‍ ബാലൻ ആയിരുന്നു.
പരിശീലക സ്ഥാനത്തേക്ക് അഞ്ചുപേരെയാണ് കേരള ഫുട്‌ബാള്‍ അസോസിയേഷന്‍ പരിഗണിച്ചിരുന്നത്. കേരളത്തിന്റെ മുന്‍ കോച്ച് ബിനോ ജോര്‍ജ്, കേരള ബ്ലാസ്റ്റേഴ്സ് അസി. കോച്ച് ടി.ജി പുരുഷോത്തമന്‍, മുന്‍ കര്‍ണാടക കോച്ച് ബിബി തോമസ്, ശ്രീനിധി ഡെക്കാന്‍ എഫ്.സി പരിശീലകൻ ഷഫീഖ് ഹസ്സന്‍ എന്നിവരാണ് സതീവൻ ബാലന് പുറമെ പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നത്.
ക്യൂബയില്‍ പോയി ആറുവര്‍ഷം കായിക വിദ്യാഭ്യാസം പഠിച്ച സതീവൻ, 1995ലാണ് പരിശീലക കുപ്പായമണിഞ്ഞത്. കൊല്‍ക്കത്തയിലെ സായ് കേന്ദ്രത്തിലായിരുന്നു തുടക്കം. പിന്നീട് കേരളത്തിലെത്തി. 1999ല്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ കരാറടിസ്ഥാനത്തില്‍ ഫുട്ബാള്‍ പരിശീലകനായി. 2001ല്‍ സ്ഥിരനിയമനം. 2003ല്‍ മുൻ ഇന്ത്യൻ ഫുട്‌ബാള്‍ പരിശീലകനായ സ്‌റ്റീഫൻ കോണ്‍സ്റ്റൻറയിനിന്റെ വിശ്വസ്‌തനായി. പിന്നീടുള്ള കാലങ്ങളില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ പരിശീലകൻ, സെലക്ടര്‍, നിരീക്ഷകൻ തുടങ്ങി വിവിധ വേഷങ്ങളില്‍ ഫുട്ബാള്‍ ലോകത്ത് നിറഞ്ഞാടി. സതീവന്റെ നേതൃത്വത്തില്‍ അണ്ടര്‍ 19 ടീം വെയില്‍സില്‍ നടന്ന ഇയാൻ കപ്പ് ചാമ്ബ്യന്മാരാകുകയും പാകിസ്താനില്‍ നടന്ന സാഫ് കപ്പില്‍ റണ്ണേഴ്സ് അപ്പാകുകയും ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല ടീമിനെ മൂന്നുവട്ടം അന്തര്‍ സര്‍വകലാശാല ചാമ്ബ്യന്മാരാക്കി.
ഈ മിടുക്കാണ് 2018ല്‍ സന്തോഷ് ട്രോഫി ടീമിനെ ഒരുക്കാനുള്ള ചുമതലയിലെത്തിച്ചത്. ബാലന്റെ തന്ത്രങ്ങള്‍ക്കുമേല്‍ ക്യാപ്റ്റൻ രാഹുല്‍ വി. രാജിന്റെ നേതൃത്വത്തിലുള്ള യുവനിര കളത്തില്‍ നിറഞ്ഞാടിയപ്പോള്‍ 13 വര്‍ഷത്തിനുശേഷം കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. പിന്നീട് കുറച്ചുകാലം ഗോകുലം കേരളയുടെ സഹപരിശീലകനായിരുന്നു.
സന്തോഷ് ട്രോഫി പ്രാഥമികറൗണ്ടില്‍ ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ജമ്മു കശ്മീര്‍, അരുണാചല്‍പ്രദേശ് എന്നീ ടീമുകള്‍ക്കൊപ്പമാണ് കേരളം മത്സരിക്കുക.