ബെംഗളൂരു: മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ മറാത്ത സംവരണത്തിനായുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പ്രക്ഷോഭകര്‍ കര്‍ണാടക പാസഞ്ചര്‍ ബസ് കത്തിച്ചു.
12 പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പ്രക്ഷോഭകാരികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രക്ഷോഭകര്‍ പൊലീസിന് നേരെ കല്ലെറിയുകയും പൊതുഗതാഗത വാഹനങ്ങള്‍ ഉള്‍പ്പെടെ കത്തിക്കുകയും ചെയ്തു.
കര്‍ണാടക ബസില്‍ 45 യാത്രക്കാരുണ്ടായിരുന്നെങ്കിലും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഗ്രാമത്തിലെ മറാത്ത സമുദായത്തിന് സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മനോജ് ജാരങ്കെയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ ചൊവ്വാഴ്ച മുതല്‍ നിരാഹാര സമരം നടത്തുകയായിരുന്നു.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സമാധാനത്തിന് വേണ്ടി അഭ്യര്‍ത്ഥിക്കുകയും അക്രമത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഒരു സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം കല്ലെറിയല്‍ കാരണം പൊലീസ് ലാത്തിച്ചാര്‍ജിന് നിര്‍ബന്ധിതരായെന്ന് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെട്ടു.
രാഷ്ട്രീയമായി പ്രബലരായ മറാത്ത സമുദായത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന സംവരണം സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു.