കീവ്: കരിങ്കടല്‍ തുറമുഖ നഗരമായ ഒഡേസയില്‍ റഷ്യൻ മിസൈല്‍ ആക്രമണം. അഞ്ച് പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യുക്രെയ്നിലെ ഒഡേസ നഗരത്തിലുള്ള സ്വകാര്യ ലോ അക്കാദമിയിലാണ് ആക്രമണം നടന്നത്. നാല് വയസുള്ള കുട്ടിയും ഗർഭിണിയും ഉള്‍പ്പെടെ 32 പേർക്കു പരുക്കേറ്റു. ഇതില്‍ 8 പേരുടെ നില ഗുരുതരമാണ്. ലോ അക്കാദമി പ്രസിഡന്റായ മുൻ പാർലമെന്റ് അംഗവും പരുക്കേറ്റവരില്‍ പെടുന്നു.
തുറമുഖനഗരമായ ഒഡേസയില്‍ കടലോര ഉദ്യാനത്തോട് ചേർന്നു പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് നേരെയാണ് തിങ്കളാഴ്ച മിസൈല്‍ ആക്രമണമുണ്ടായത്. ക്ലസ്റ്റർ യുദ്ധോപകരണങ്ങള്‍ക്കൊപ്പം ഇസ്‌കന്ദർ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സ്‌കോട്ടിഷ് വാസ്തുവിദ്യാ ശൈലിയുമായി സാമ്യമുള്ള കെട്ടിടത്തിന്‍റെ ഗോപുരങ്ങളും മേല്‍ക്കൂരയും പൂർണമായും കത്തിനശിച്ചു. 20 ഓളം റെസിഡൻഷ്യല്‍ കെട്ടിടങ്ങള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണ സ്ഥലത്ത് നിന്ന് 1.5 കിലോമീറ്റർ ചുറ്റളവില്‍ ലോഹ ശകലങ്ങളും മിസൈല്‍ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.
യുക്രെയ്നിലെ പ്രോസിക്യൂട്ടർ ജനറലിന്‍റെ ഓഫീസ് പുറത്തുവിട്ട ആക്രമണത്തിന്‍റെ വിഡിയോയില്‍ കടല്‍ത്തീരത്തോട് ചേർന്നുള്ള പ്രദേശത്ത് തീ ആളിപടരുന്നത് കാണാം. റഷ്യൻ മിസൈലുകള്‍ തുടർച്ചയായി ലക്ഷ്യം വയ്ക്കുന്ന നഗരമാണ് ഒഡേസ. ‘അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സമാധാനപരമായ ഉക്രേനിയൻ നഗരങ്ങളില്‍ ക്രിമിനല്‍ ഉത്തരവുകള്‍ നല്‍കുന്നവരെ ഞങ്ങള്‍ കണ്ടെത്തി ശിക്ഷിക്കും’. ഉക്രേനിയൻ ഉദ്യോഗസ്ഥർ അറിയിച്ചു.