തിരുവനന്തുപുരം: ഭൂമിയെ കുളിര്‍പ്പിക്കുന്ന മഴ പെയ്തിറങ്ങിയില്ലെങ്കില്‍ സംസ്ഥാനത്തെ ഭൂഗര്‍ഭ ജലം ആഴങ്ങളിലേക്ക് പോയി മറയും.
കാലവര്‍ഷം ചതിച്ചതും വേനല്‍ച്ചൂട് കൂടിയതും കാരണം ഭൂഗര്‍ഭജലനിരപ്പ് താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തിന് മുമ്ബേ കിണറുകള്‍ വറ്റും. കുടിവെള്ളം കിട്ടാതെയാകും.
കാസര്‍കോട്,പാലക്കാട്,തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇപ്പോഴേ ഭൂഗര്‍ഭജല വിതാനം താഴുന്നതായി ഭൂജല വകുപ്പിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
മഴ വഴിയും ജലസ്രോതസുകള്‍വഴിയും മണ്ണിലേക്ക് താഴുന്ന ജലത്തിന്റെ തോത് അനുസരിച്ച് ഉപയോഗിക്കാവുന്ന ഭൂഗര്‍ഭ ജലത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേഷൻ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് കാസര്‍കോട് ബ്ലോക്കിലെ 97.68 ശതമാനം ഭൂഗര്‍ഭജലവും ഉപയോഗിച്ചു കഴിഞ്ഞുവെന്നാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ 95 ശതമാനം ഭൂഗര്‍ഭ ജലം വിനിയോഗിച്ചു കഴിഞ്ഞു.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കും ഭൂഗര്‍ഭ ജലം 80ശതമാനത്തിലധികം ഉപയോഗിച്ചു കഴിഞ്ഞു. 80 കഴിഞ്ഞാല്‍ ഗുരുതരമേഖലയാണ്.
2005ല്‍ കാസര്‍കോട്,കോഴിക്കോട്,ചിറ്റൂര്‍ (പാലക്കാട്),കൊടുങ്ങല്ലൂര്‍ (തൃശൂര്‍),അതിയന്നൂര്‍ (തിരുവനന്തപുരം) എന്നീ ബ്ലോക്കുകളെയായിരുന്നു ‘അമിതചൂഷണ’ മേഖലയായി കണ്ടെത്തിയത്.
2017ല്‍ ചിറ്റൂരും കാസര്‍കോടും ഒഴികെയുള്ള ബ്ലോക്കുകള്‍ സുരക്ഷിത (സേഫ്) സ്ഥാനത്ത് തിരിച്ചെത്തി.
സേഫായിരുന്ന ആ മേഖലകളെല്ലാം ഇപ്പോള്‍ സെമി ക്രിട്ടിക്കല്‍ മേഖലയായി മാറി. ഇനിയും മഴ കിട്ടിയില്ലെങ്കില്‍ ഒരു മാസത്തിനകം ഇവയും ഗുരുതര മേഖലയായി മാറുമെന്ന് ഭൂജലവകുപ്പ് കണക്കാക്കുന്നു.
അമിത ചൂഷണ മേഖലയായി കണ്ടെത്തിയ പ്രദേശങ്ങളില്‍ കുഴല്‍കിണര്‍ കുഴിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷിത മേഖലയിലേക്ക് മാറിയതോടെ നിയന്ത്രണം ഇല്ലാതായി.
ഭൂഗര്‍ഭജലം കുറയാൻ കാരണം
- വാണിജ്യാവശ്യത്തിനും കുഴല്‍ കിണറുകള്‍ വ്യാപകം
- വീടുകള്‍ കൂടുന്നതിനുസരിച്ച് കിണറുകളും കൂടി
- കൃഷി കുറഞ്ഞു, പാടങ്ങള്‍ ഇല്ലാതായി
- വയലുകളും ചതുപ്പ് പ്രദേശങ്ങളും നികത്തി
പ്രതിരോധിക്കാൻ
- ഭൂഗര്‍ഭ ജല വിനിയോഗം നിയന്ത്രിക്കുക
- റീചാര്‍ജ്ജിംഗ് പദ്ധതികള്‍ നടപ്പിലാക്കുക
- ഭൂജലവിനിയോഗം നിയന്ത്രിക്കുക