ന്യൂഡല്‍ഹി: ലോകം ആകാംക്ഷയൊടെ ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. ജി20 ഉച്ചകോടിക്കായി വിവിധ രാഷ്‌ട്ര തലവന്മാരും നയതന്ത്ര പ്രതിനിധികളും ഡല്‍ഹിലെത്തി.
പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത് മണ്ഡപത്തിലാണ് ജി20യുടെ പ്രധാനവേദി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള നേതാക്കള്‍ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടി ഇന്ത്യക്ക് ചരിത്ര നിമിഷമായി മാറും. കാരണം ഇതാദ്യമായാണ് രാജ്യം ജി20 ഉച്ചക്കോടിയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നത്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജി20 അംഗരാജ്യങ്ങളും യുറോപ്പ്യൻ യൂണിയനിലെ പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് എത്തി. കൂടാതെ ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ലധികം രാഷ്‌ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്‌ട്ര സംഘടനാ മേധാവികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ സുഹൃദ് രാഷ്‌ട്രങ്ങളായ ബംഗ്ലാദേശ്,കെനിയ,യുഎഇ എന്നിവരെയും ഭാരതം ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരെകൂടാതെ അര്‍ജന്റീനിയൻ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മൻ ചാൻസലര്‍ ഒലാഫ് ഷോള്‍സ്, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് റമഫോസ, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗൻ, സൗദി അറേബ്യൻ പ്രധാനമന്ത്രി മുഹമ്മദ് ബിൻ സല്‍മാൻ അല്‍ സൗദ് എന്നിവര്‍ രണ്ടു ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കും.