തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ചാണ്ടി ഉമ്മൻ പുതുപ്പള്ളി എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ.
പി.സി. വിഷ്ണുനാഥ് എം.എല്‍.എയ്ക്കൊപ്പമാണ് ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. ഡെസ്കിലടിച്ചാണ് പ്രതിപക്ഷം ചാണ്ടി ഉമ്മനെ വരവേറ്റത്.
ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രതിപക്ഷനേതാവിനേയും പിന്നീട് മുഖ്യമന്ത്രിയേയും കൈകൂപ്പി അഭിസംബോധ ചെയ്തശേഷമായിരുന്നു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കുശേഷം അംഗത്വ രജിസ്റ്ററില്‍ ഒപ്പുവെച്ചു. തുടര്‍ന്ന് സ്പീക്കറുടെ ഡയസിലെത്തി ഹസ്തദാനം ചെയ്തു.
പിന്നീട് മുഖ്യമന്ത്രിയടക്കം മുൻനിരയിലുള്ള മന്ത്രിമാരുടെ അടുത്ത് ചെന്ന് ഹസ്തദാനം നടത്തി. പിന്നീട് പ്രതിപക്ഷനേതാവടക്കമുള്ള സഭാ കക്ഷിനേതാക്കളേയും അഭിസംബോധന ചെയ്തു.
നേരത്തെ, തിങ്കളാഴ്ച എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും എന്നറിയിച്ചിരുന്നു. എന്നാല്‍, ഇ.ഡിക്ക് മുന്നില്‍ ഹാജരായ എ.സി. മൊയ്തീൻ അടക്കം മൂന്ന് എം.എല്‍.എമാരുടെ അസാന്നിധ്യത്തെത്തടുര്‍ന്ന് ഇത് മറ്റൊരു ദിവസത്തേക്ക് മാറ്റി. മിക്കപ്പോഴും സഭയുടെ അവസാനകാലത്താണ് ഫോട്ടോയെടുപ്പ് പതിവ്. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ‘ എന്ന ആശയം കേന്ദ്രസര്‍ക്കാര്‍ പറയുന്ന ഈ വേളയില്‍ ഗ്രൂപ്പ് ഫോട്ടോ നേരത്തേയാക്കുന്നതില്‍ തെറ്റിദ്ധാരണ വേണ്ടതില്ലെന്ന് നിയമസഭാവൃത്തങ്ങള്‍ പറയുന്നു.