വാഷിംഗ്ടണ്‍: ഇന്ത്യൻ വിദ്യാര്‍ത്ഥിയുടെ മരണത്തെ പരിഹസിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കി യു.എസ്.
ജനുവരിയില്‍ സിയാറ്റിലില്‍ വച്ച് അമിതവേഗതയിലായിരുന്ന പൊലീസ് പട്രോളിംഗ് കാറിടിച്ചാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ജാനവി കാണ്ഡുല (23) മരിച്ചത്. സംഭവത്തില്‍ പൊലീസുദ്യോഗസ്ഥരുടെ ബോഡി ക്യാം ഫൂട്ടേജ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഡാനിയല്‍ ഓഡറര്‍ എന്ന പൊലീസുകാരൻ ജാനവിയുടെ മരണത്തെ പരിഹസിച്ച് സംസാരിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. ജാനവിയെ ഇടിച്ച വാഹനമോടിച്ചിരുന്ന ഉദ്യോഗസ്ഥനെതിരെ അന്വേഷണം ഉണ്ടാവില്ലെന്നും 11,000 ഡോളറിന്റെ ചെക്ക് എഴുതി കൊടുത്താല്‍ മതിയെന്നും ഇയാള്‍ ചിരിച്ചുകൊണ്ട് സംസാരിക്കുന്നു.
അവള്‍ മരിച്ചെന്നും സാധാരണക്കാരിയാണെന്നും പറയുന്നുണ്ട്. സിയാറ്റില്‍ പൊലീസ് ഓഫീസേഴ്സ് ഗില്‍ഡിന്റെ വൈസ് പ്രസിഡന്റാണ് ഡാനിയേല്‍. ഗില്‍ഡിന്റെ പ്രസിഡന്റായ മൈക്ക് സോളനുമായി ഓഡറര്‍ ഫോണില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം നടത്തിയത്. കാര്‍ ഇടിച്ച ശേഷം ജാനവി 100 അടി ദൂരത്തേക്ക് തെറിച്ചുവീണു. സംഭവത്തില്‍ യു.എസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവന്നയുടൻ ഇന്ത്യ രംഗത്തെത്തി. ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി വേണമെന്ന് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിച്ചു. സിയാറ്റിലിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു ജാനവി.