വാഷിംഗ്ടണ്‍: ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അടുത്തയാഴ്ച വാദം കേള്‍ക്കുമെന്ന് യു.എസ് കമീഷൻ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) അറിയിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് വാദം കേള്‍ക്കല്‍. നിയമലംഘനങ്ങള്‍ പരിഹരിക്കാൻ യു.എസ് സര്‍ക്കാറിന് ഇന്ത്യയുമായി ചേര്‍ന്ന് എങ്ങനെ പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ചാണ് വാദം കേള്‍ക്കുന്നത്.
വിദേശത്ത് മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശം നിരീക്ഷിക്കുന്ന യു.എസ് സര്‍ക്കാറിനു കീഴിലുള്ള സ്വതന്ത്ര ഏജൻസിയാണ് യു.എസ്.സി.ഐ.ആര്‍.എഫ്. ന്യൂനപക്ഷ വിഷയങ്ങളിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അംഗം ഫെര്‍ണാണ്ട് ഡി വരേനെസ്, ഫോറിൻ ലോ സ്പെഷ്യലിസ്റ്റ് താരിഖ് അഹമ്മദ് എന്നിവരെയാണ് കമ്മീഷനു മുമ്ബാകെ ക്ഷണിച്ചത്. ഹ്യൂമൻ റൈറ്റ്സ് വാച്ച് വാഷിംഗ്ടണ്‍ ഡയറക്ടര്‍ സാറാ യാഗര്‍, ഹിന്ദുസ് ഫോര്‍ ഹ്യൂമൻ റൈറ്റ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുനിതാ വിശ്വനാഥ്, ഇര്‍ഫാൻ നൂറുദ്ദീൻ, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ പൊളിറ്റിക്‌സ് പ്രൊഫസര്‍ ഹമദ് ബിൻ ഖലീഫ അല്‍താനി എന്നിവരും പങ്കെടുക്കും.
കഴിഞ്ഞ ദശകത്തില്‍, മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍, ഗോവധം, മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വ മുൻഗണനകള്‍ നല്‍കുന്ന നിയമനിര്‍മ്മാണം, വിദേശ ഫണ്ടിംഗില്‍ നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിവേചനപരമായ നയങ്ങള്‍ ഇന്ത്യൻ സര്‍ക്കാര്‍ നടപ്പിലാക്കിയതായി ഏജൻസി പറഞ്ഞു. ഹരിയാനയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള അക്രമം പൊട്ടിപ്പുറപ്പെട്ടതും മണിപ്പൂരില്‍ ക്രിസ്ത്യൻ, ജൂത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ ഉദാഹരണങ്ങളായി സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.