ചെന്നൈ: തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ എൻ.ഡി.എ മുന്നണി വിട്ടതില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.
അണ്ണാമലൈ. ബി.ജെ.പിയുടെ ‘എൻ മണ്ണ്, എൻ മക്കള്‍’ പദയാത്ര നയിക്കുന്ന അണ്ണാമലൈ, യാത്ര പൂര്‍ത്തിയാക്കിയ ശേഷം ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാമെന്ന് വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള പദയാത്ര നിലവില്‍ കോയമ്ബത്തൂരിലാണ് പര്യടനം നടത്തുന്നത്.
തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് വൻ തിരിച്ചടിയേകിക്കൊണ്ടാണ് എ.ഐ.എ.ഡി.എം.കെ എൻ.ഡി.എ വിട്ടത്. അണ്ണാമലൈയുമായുള്ള അഭിപ്രായഭിന്നതകളാണ് ഒടുവില്‍ എ.ഐ.എ.ഡി.എം.കെയെ മുന്നണിക്ക് പുറത്തേക്ക് നയിച്ചത്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രത്യേക മുന്നണിയായി നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനം.
അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുടെ സഖ്യത്തെ നയിക്കാൻ ഐകകണ്ഠ്യേന തീരുമാനിച്ചതായി മുൻമന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ.പി. മുനുസാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ട് കോടിയിലധികം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളെയും അഭിലാഷങ്ങളെയും മാനിക്കുന്നതാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഭാരവാഹികള്‍, എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ബി.ജെ.പിയുടെ നയങ്ങളെ വിമര്‍ശിച്ച നേതാക്കള്‍, സി.എൻ. അണ്ണാദുരൈ, ജയലളിത തുടങ്ങിയ അതികായരെ അപകീര്‍ത്തിപ്പെടുത്താനാണ് ബി.ജെ.പി നേതാക്കള്‍ ശ്രമിച്ചതെന്ന് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ അണ്ണാദുരൈ വിരുദ്ധ പ്രസ്താവന ഇരുപാര്‍ട്ടികളും തമ്മിലുള്ള വിടവിന് കാരണമായിരുന്നു. പാര്‍ട്ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചാണ് എൻ.ഡി.എ ബന്ധം ഉപേക്ഷിക്കല്‍ നേതാക്കളും പ്രവര്‍ത്തകരും ആഘോഷിച്ചത്.