ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക്‍ വീണ്ടും സ്വര്‍ണം. സ്ക്വാഷില്‍ മിക്സ്ഡ് ഡബിള്‍സ് ഇനത്തിലാണ് ദീപിക പള്ളിക്കല്‍-ഹരീന്ദര്‍പാല്‍ സിങ് സദ്ധു സഖ്യം സ്വര്‍ണം നേടിയത്.
ഫൈനലില്‍ മലേഷ്യയെയാണ് ഇരുവരും തകര്‍ത്തത്. ആദ്യ ഗെയിം 11-10 എന്ന സ്കോറിന് ഇന്ത്യ നേടി. രണ്ടാം ഗെയിമില്‍ 9-3 എന്ന സ്കോറിന് മുന്നിട്ട് നിന്ന ശേഷം ഇന്ത്യ പിന്നോട്ട് പോയി. പിന്നില്‍ നിന്നും കയറി വന്ന മലേഷ്യ സമനില പിടിച്ചു. എന്നാല്‍, നിര്‍ണായകമായ രണ്ട് പോയിന്റ് സ്വന്തമാക്കി സദ്ധു മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി.
ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 20 ആയി ഉയര്‍ന്നു. 31 വെള്ളിയും 32 വെങ്കലവും ഉള്‍പ്പടെ 83 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. കഴിഞ്ഞ വര്‍ഷം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യൻ ഗെയിംസിലെ 81 മെഡലെന്ന നേട്ടം ഇന്ത്യ മറികടന്നിരുന്നു.
അതേസമയം, ബാഡ്മിന്റണില്‍ പി.വി സിന്ധു പുറത്തായെങ്കിലും സെമി ഫെനലില്‍ കടന്ന് എച്ച്.എസ് പ്രണോയ് ഇന്ത്യക്കായി മെഡലുറപ്പിച്ചു. 21-6, 21-16, 22-30 എന്ന സ്കോറിനാണ് പ്രണോയിയുടെ ജയം. നേരത്തെ ചൈനയുടെ ഹി ബിങ്ജിയോയോടാണ് സിന്ധു തോറ്റത്. 16-21, 12-21 എന്ന് സ്കോറിനായിരുന്നു തോല്‍വി. ഗുസ്തിയില്‍ ഇന്ത്യൻ താരം പൂജ ഗെഹ്ലോട്ട് ഫൈനലില്‍ കടന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് അവര്‍ ഫൈനലില്‍ കടന്നത്.
മെഡല്‍ നിലയില്‍ ചൈനയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്. 171 സ്വര്‍ണവും 94 വെള്ളിയും 51 വെങ്കലവും ഉള്‍പ്പടെ 316 മെഡലുമായാണ് ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നത്. 37 സ്വര്‍ണവും 51 വെള്ളിയും 59 വെങ്കലവും ഉള്‍പ്പടെ 147 മെഡലുമായി ജപ്പാനാണ് രണ്ടാം സ്ഥാനത്ത്. 33 സ്വര്‍ണവും 45 വെള്ളിയും 70 വെങ്കലവുമായി കൊറിയയാണ് മൂന്നാമത്.