മട്ടന്നൂര്‍: പാതയോരം ചെടികള്‍ നട്ടുപിടിപ്പിച്ച് മനോഹരമാക്കുകയാണ് കളറോഡുള്ള വഴിയോരകച്ചവടക്കാരനായ വി. ഇസ്മായില്‍.
മാലിന്യം വലിച്ചെറിയുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹം റോഡരികില്‍ പൂന്തോട്ടമൊരുക്കിയത്.
വഴിയോര കച്ചവട സ്ഥാപനത്തോട് ചേര്‍ന്ന് 300 മീറ്റര്‍ നീളത്തിലാണ് ഇദ്ദേഹം ചെടികള്‍ വെച്ചുപിടിപ്പിച്ചത്. കച്ചവടത്തിനിടയില്‍ ഒഴിവുകിട്ടുന്ന സമയത്താണ് ചെടികള്‍ നടുന്നതും പരിപാലിക്കുന്നതും.
രണ്ടുവര്‍ഷം മുൻപ് സുല്‍ത്താൻ ബത്തേരിയില്‍ പോയപ്പോള്‍ അവിടെ റോഡരികില്‍ ഒരുക്കിയ പൂന്തോട്ടം കണ്ടാണ് ഇസ്മായില്‍ തന്റെ കടയ്ക്ക് സമീപവും ചെടികള്‍ നട്ടുവളര്‍ത്തിയത്.
തന്റെ വഴി പിന്തുടര്‍ന്ന് ഏതാനും പേരെങ്കിലും റോഡരികില്‍ ചെടികള്‍ നട്ടുപരിപാലിക്കാൻ തയ്യാറായാല്‍ മാലിന്യം വലിച്ചെറിയുന്നതും കാടുകയറുന്നതും ഒഴിവാക്കാൻ സാധിക്കുമെന്ന് ഇദ്ദേഹം പറയുന്നു.
മട്ടന്നൂര്‍ കുംഭംമൂലം സ്വദേശിയായ ഇസ്മായില്‍ ജൈവ കാര്‍ഷിക ഉത്പന്നങ്ങളാണ് കടയിലൂടെ വിറ്റഴിക്കുന്നത്. ഇദ്ദേഹത്തിന്റെ സേവനം കണക്കിലെടുത്ത് ജീവനം ജീവകാരുണ്യം സാമൂഹ്യസേവന കൂട്ടായ്മ കഴിഞ്ഞദിവസം ഇസ്മായിലിനെ ആദരിച്ചിരുന്നു. പൂച്ചെടികള്‍ക്കൊപ്പം റെഡ് ലേഡി പപ്പായയും വാഴകളും ഇസ്മയില്‍ നട്ടുവളര്‍ത്തുന്നുണ്ട്.