കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. ഇന്നലെ കാട്ടാന ഇറങ്ങിയ ഉളിക്കല്‍ ലത്തീൻ പള്ളിപ്പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്.
അതൃശ്ശേരി ജോസ് എന്നയാളാണ് മരിച്ചത്. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തില്‍ നിരവധി പരിക്കുകളുള്ളതായി എം.എല്‍.എ സജി ജോസഫ് പറഞ്ഞു. ആനയിറങ്ങിയ വിവരമറിഞ്ഞ് ജോസ്, ഉളിക്കല്‍ ടൗണിലേക്കിറങ്ങിയതായിരുന്നു. ഇന്നലെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാര്‍ ഉളിക്കല്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിരുന്നതായി സജി ജോസഫ് വ്യക്തമാക്കി.
ഇന്നലെ ആനയെ തുരത്താനായി പടക്കം പൊട്ടിച്ചിരുന്നു. ഇതോടെ ആന ഓടി. ഈ സമയത്ത് ജനക്കൂട്ടവും ഓടി. ഈ സമയത്ത് ജോസ് വഴിയില്‍ വീണുപോയതാകാമെന്നാണ് കരുതുന്നത്.
ഇന്നലെ ഉളിക്കല്‍ ടൗണിനെയും പരിസരമേഖലയെയും വിറപ്പിച്ച കാട്ടാന കര്‍ണാടക വനത്തിലേക്ക് തന്നെ മടങ്ങിപ്പോയതായാണ് നിഗമനം. രാവിലെ വനപാലകരും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് ആന വനത്തിലേക്ക് മടങ്ങിയതായി സ്ഥിരീകരിച്ചത്.