വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ പദ്ധതി പ്രദേശത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്.
രാവിലെ എട്ടരയോടെയാണ് ചൈനയില്‍ നിന്നുള്ള ഷാൻഹായ് പി.എം.സിയുടെ ഷെൻഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് എത്തിയത്. ഇന്നു തന്നെ കപ്പലിന്‍റെ ബര്‍ത്തിങ് നടക്കുമെന്നാണ് വിവരം.
ആഗസ്റ്റ് 30നാണ് വിഴിഞ്ഞം ലക്ഷ്യമാക്കി ഷാൻഹായ് തുറമുഖത്ത് നിന്ന് കപ്പല്‍ യാത്ര പുറപ്പെട്ടത്. സെപ്റ്റംബര്‍ 24ന് ഇന്ത്യൻ തീരത്ത് എത്തിയ കപ്പല്‍ വിഴിഞ്ഞം തീരത്ത് അടുക്കാതെ മുന്ദ്ര തുറമുഖത്തേക്ക് പോവുകയായിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യാവശ്യമുള്ള ഉപതരണങ്ങളുമായാണ് കപ്പല്‍ എത്തിയത്. 100 മീറ്റര്‍ ഉയരമുള്ള ഒരു ഷിഫ്റ്റ് ഷോ ക്രെയിനും രണ്ട് യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. കപ്പലിനെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങ് ഒക്ടോബര്‍ 15ന് നടക്കും.
സെപ്റ്റംബര്‍ 15ന് നടത്തിയ ചരക്ക് കപ്പലിനെ വാര്‍ഫില്‍ അടുപ്പിക്കാനായി മുംബൈയില്‍ നിന്ന് എത്തിച്ച ഓഷ്യൻ സ്പിരിറ്റ് എന്ന ടഗിന്‍റെ ഭാരശേഷി പരിശോധന വിജയമായിരുന്നു. ഇനി തുറമുഖത്തിനായി ക്രെയിനുകളുമായി വരുന്ന എല്ലാ കപ്പലുകളെയും വാര്‍ഫിലടുപ്പിക്കാനുള്ള ചുമതല ഓഷ്യൻ സ്പിരിറ്റിനാണ്. 17 വര്‍ഷം മുമ്ബ് നിര്‍മിച്ച, 33.98 മീറ്റര്‍ നീളവും പത്ത് മീറ്റര്‍ വീതിയുമുള്ള ടഗിന് 175 ടണ്ണോളം ഭാരം വലിക്കാൻ ശേഷിയുണ്ട്.
2024 മേയില്‍ ആദ്യഘട്ടം കമീഷനിങ് നടത്താൻ സാധിച്ചേക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അതിനിടെ, ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 800 മീറ്റര്‍ ബെര്‍ത്തില്‍ കപ്പലടുപ്പിക്കും മുമ്ബ് 400 മീറ്റര്‍ പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാല്‍, 270 മീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്. എന്നാലും, മന്ത്രിസഭ പുനഃസംഘടന നടക്കുംമുമ്ബ് കപ്പലിന് സ്വീകരണം നല്‍കുന്ന ചടങ്ങൊരുക്കാനും ആഘോഷമാക്കാനും തീരുമാനിക്കുകയായിരുന്നു. ഇത് കമീഷനിങ്ങാണെന്ന പ്രതീതി ജനിപ്പിച്ചും മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ചും തുറമുഖത്തെ അനുകൂലിക്കുന്ന സമൂഹമാധ്യമ സംഘങ്ങള്‍ ആഘോഷത്തിലാണ്.
പറഞ്ഞ സമയത്തില്‍ ആദ്യഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍, അദാനി ഗ്രൂപ്പിനെ ഒഴിവാക്കാൻ സര്‍ക്കാറിന് അധികാരമുണ്ട്. എന്നാല്‍, 2019 ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി, 2017ലെ ഓഖി ചുഴലിക്കാറ്റ്, 2018 ലെ മഹാമാരിയും പ്രളയവും 2017 നവംബറില്‍ തുറമുഖപദ്ധതി പ്രദേശത്ത് 11 ദിവസം നീണ്ടുനിന്ന മത്സ്യത്തൊഴിലാളി സമരം എന്നിവയടക്കമുള്ള 16 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ് സമയം നീട്ടിച്ചോദിച്ച് ആര്‍ബിട്രേഷന് പോയത്.
പി.പി.പി മോഡലില്‍ സ്വകാര്യ പങ്കാളിക്ക് 30 വര്‍ഷമാണ് പ്രവര്‍ത്തനത്തിനുള്ള സ്റ്റാൻഡേര്‍ഡ് കാലാവധി. എന്നാല്‍, 40 വര്‍ഷം നല്‍കിയതിലൂടെ അധിക 10 വര്‍ഷം അദാനി ഗ്രൂപ്പിന് കോടികളുടെ ലാഭമുണ്ടാക്കാൻ ഇടവരുത്തിയെന്ന് സി.എ.ജി ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യഘട്ടം നിര്‍മാണം പൂര്‍ത്തിയാകുംമുമ്ബ് രണ്ടും മൂന്നും ഘട്ടം നിര്‍മാണം നടത്താൻ അനുമതി നല്‍കണമെന്ന സര്‍ക്കാര്‍ ഏജൻസിയായ വിഴിഞ്ഞം സീ പോര്‍ട്ട് ലിമിറ്റഡ് കേന്ദ്രത്തിനു നല്‍കിയ അപേക്ഷ തള്ളി.
പൊതുജനങ്ങളില്‍ നിന്നുള്ള പരാതികളും ആക്ഷേപങ്ങളും കേള്‍ക്കാതെതന്നെ അടുത്ത ഘട്ടത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് അപേക്ഷ തള്ളാൻ കാരണം. ഈ അപേക്ഷ സ്വീകരിച്ചാല്‍ പ്രവര്‍ത്തന കാലാവധി 60 വര്‍ഷമായി ഉയര്‍ത്തിക്കിട്ടുമെന്ന ലാഭം അദാനി ഗ്രൂപ്പിനുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ലോക ബാങ്കിലടക്കം പണയം വെക്കാനുള്ള അധികാരം അദാനി ഗ്രൂപ്പിന് നല്‍കിയതും വിവാദമായിരുന്നു.