ടെല്‍ അവീവ്: അറബ് രാജ്യങ്ങളായ സിറിയയും ലെബനനും ഇസ്രയേലിനെതിരെ പോര്‍മുഖം തുറന്നു. സിറിയയില്‍ നിന്ന് നിരവധി റോക്കറ്റുകള്‍ പ്രയോഗിച്ചു.
ഇസ്രയേല്‍ സേന പീരങ്കികളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ച് തിരിച്ചടിച്ചു.
ഹമാസ് ലെബനനില്‍ നിന്ന് ആക്രമണം തുടങ്ങി. ലെബനീസ് തീവ്ര ഗ്രൂപ്പായ ഹിസബുള്ള കേന്ദ്രങ്ങള്‍ ഇസ്രയേലും ആക്രമിച്ചു. ഹിസ്ബുള്ള ഇന്നലെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലിന്റെ ടാങ്കുകള്‍ തകര്‍ത്തിരുന്നു. ലെബനനിലെ ഹിസ്ബുള്ളയുടെ റോക്കറ്റ് വിക്ഷപണ കേന്ദ്രം തകര്‍ത്തു. ലെബനനിലേക്കുള്ള ഒരു റോഡും ഇസ്രയേല്‍ അടച്ചു. ഇസ്രയേല്‍ ടാങ്കുകള്‍ ലെബനൻ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചു.
കരയുദ്ധം തുടങ്ങിയാല്‍ ഗാസയില്‍ നിന്ന് സിനായിയിലേക്ക് അഭയാര്‍ത്ഥി പ്രവാഹം തടയാൻ ഈജിപ്റ്റ് തയ്യാറെടുക്കുന്നു. ജനങ്ങള്‍ക്ക് സുരക്ഷിത രക്ഷാമാര്‍ഗ്ഗം അനുവദിക്കാൻ ഈജിപ്റ്റ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. പാലസ്തീൻ രാഷ്ട്രം ഇല്ലാതെ മേഖലയില്‍ സമാധാനം ഉണ്ടാവില്ലെന്ന് ജോര്‍ദ്ദാനിലെ അബ്ദുള്ള രാജാവ് പറഞ്ഞു. യുദ്ധത്തില്‍ ഇടപെട്ടാല്‍ ഇറാഖിലെ യു. എസ് താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാൻ പിന്തുണയുള്ള തീവ്രവാദി ഗ്രൂപ്പ് കാത്തിബ് ഹിസ്ബുള്ള മുന്നറിയിപ്പ് നല്‍കി.
ഇസ്രയേല്‍ മാരക നശീകരണ ശേഷിയുള്ള വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഗാസയില്‍ പ്രയോഗിക്കുന്നതായി പാലസ്തീൻ വിദേശ മന്ത്രാലയം അറിയിച്ചു. യു.എൻ നിരോധിച്ചതാണ് ഈ ബോംബ്. അന്തരീക്ഷ വായുവിലെ ഓക്സിജൻ വലിച്ചെടുക്കും. ആളുകള്‍ ശ്വാസം മുട്ടി മരിക്കും. ഒപ്പം കൊടും ചൂടില്‍ ഉരുകും. കനത്ത പുകയും കണ്ണഞ്ചിക്കുന്ന പ്രകാശവും ഉണ്ടാവും. ഇസ്രയേല്‍ മുമ്ബും ഗാസയില്‍ ഇത് പ്രയോഗിച്ചിട്ടുണ്ട്.