ദോഹ: നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ആയിരത്തിലധികം ബൈക്കുകള്‍ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ബൈക്കുകള്‍ക്കായുള്ള ഗതാഗത സുരക്ഷ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് നടത്തിയ കാമ്ബയിനിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതും വാഹനങ്ങള്‍ പിടികൂടിയതും.
സമൂഹമാധ്യമങ്ങളിലൂടെ ആഭ്യന്തര മന്ത്രാലയം പങ്കുവെച്ച വിഡിയോയില്‍ 1198 ബൈക്കുകള്‍ പിടികൂടിയതായി ചൂണ്ടിക്കാട്ടി. ബൈക്ക് യാത്രികര്‍ അവരുടെ സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനായി ഗതാഗത സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്നും ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. നമ്ബര്‍ പ്ലേറ്റ് ഘടിപ്പിക്കാതിരിക്കുക, നമ്ബര്‍ പ്ലേറ്റുകള്‍ മറച്ചുവെക്കുക, അനുവദിച്ചതിലും കൂടുതല്‍ ശബ്ദമുണ്ടാക്കുക തുടങ്ങിയ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വിവിധ ബൈക്ക് അപകടങ്ങള്‍ കുറക്കുന്നതിനായി വിവിധ ബോധവത്കരണ പരിപാടികള്‍ നടത്തിയതായി നാഷനല്‍ ട്രാഫിക് സേഫ്റ്റി കമ്മിറ്റി (എൻ.ടി.എസ്.സി) ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ മാലികി അറിയിച്ചു. 16 പങ്കാളികളുമായി സഹകരിച്ച് 200ഓളം ആക്ഷൻ പ്ലാനുകളാണ് നടപ്പാക്കിയത്. ഇവയില്‍ 160ഓളം പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലുമായി ചേര്‍ന്നായിരുന്ന നടപ്പാക്കിയത്. റോഡ് അപകടങ്ങള്‍ കുറക്കുക, പരിക്കും മരണവും സംഭവിക്കാനുള്ള സാധ്യത കുറക്കുക, സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യംവെച്ച് അന്താരാഷ്ട്ര റോഡ് സുരക്ഷാപദ്ധതികളുടെ ഭാഗമായി ഇതിനകം നിരവധി ബോധവത്കരണ പരിപാടികളും അധികൃതര്‍ നടപ്പാക്കിയതായി അദ്ദേഹം വിശദീകരിച്ചു.