ഗാന്ധിനഗര്‍: വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പരാഗ് ദേശായുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള്‍ പുറത്ത് വിട്ട് ഗുജറാത്തിലെ ആശുപത്രി.
ഒക്ടോബര്‍ 15 ന് ആശുപത്രിയില്‍ നായയുടെ ആക്രമണത്തില്‍ ചികിത്സയ്‌ക്കെത്തിയ ദേശായുടെ ശരീരത്തില്‍ നായയുടെ കടിയേറ്റ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഒക്‌ടോബര്‍ 15ന് ഗുജറാത്തിലെ അഹമ്മദാബാദിലെ വീടിന് സമീപം പ്രഭാത സവാരിക്കിടയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റുവെന്ന് അറിയിച്ചാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഞായറാഴ്ചയോടെ മരണപ്പെടുകയായിരുന്നു . തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് അഹമ്മദാബാദിലെ ഷാല്‍ബി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കുന്നത്. പക്ഷെ കൂടുതല്‍ മികച്ച ചികിത്സക്കായി അദ്ദേഹത്തെ നഗരത്തിലെ സൈഡസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ ഷാല്‍ബി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ കടിയേറ്റ പാടുകളൊന്നുമില്ലെന്ന് മെഡിക്കല്‍ സംഘം വെളിപ്പെടുത്തി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചപ്പോള്‍ അദ്ദേഹം അബോധാവസ്ഥയിലാണെന്നും പ്രതികരിച്ചില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. കൂടാതെ അദ്ദേഹത്തെ 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കാൻ ആവശ്യപ്പെട്ടതായി ഷാല്‍ബി ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് സി.ഒ.ഒ നിഷിത ശുക്ല പറഞ്ഞു. പ്രഭാത നടത്തത്തിനിടെയുണ്ടായ വീഴ്ചയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നതാണ് മെഡിക്കല്‍ സംഘത്തിന്റെ ഔദ്യോഗിക പ്രസ്താവന.
അതേസമയം ദേശായി തെരുവ് നായ്ക്കളുടെ ഉറച്ച പിന്തുണക്കാരനായിരുന്നുവെന്ന് മൃഗാവകാശ പ്രവര്‍ത്തകയായ കാമ്ന പാണ്ഡെ സമൂഹ മാധ്യമമായ എക്‌സില്‍ പറഞ്ഞു. തെരുവ് നായ്ക്കളുടെ സ്വഭാവവും അവയുടെ പെരുമാറ്റത്തിലുള്ള പരിചയവും കണക്കിലെടുത്താല്‍ ഒരിക്കലും ഒരു നായ പ്രേമിയെ തെരുവ് നായ്ക്കള്‍ക്ക് ആക്രമിക്കാൻ കഴിയില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണെന്ന് അദ്ദേഹം കുറിച്ചു. കൂടാതെ അവര്‍ കുരയ്ക്കുകയോ ഓടുകയോ ചെയ്താല്‍ അയാള്‍ പരിഭ്രാന്തനാകാൻ സാധ്യതയില്ലെന്നും പോസ്റ്റില്‍ പറയുന്നു .മാനേജിങ് ഡയറക്ടര്‍ രസേഷ് ദേശായിയുടെ മകനായിരുന്ന പരാഗ് ദേശായി 1995ലാണ് ബിസിനസില്‍ ചേരുന്നത്. നാലാം തലമുറ സംരംഭകനായ ദേശായി ന്യൂയോര്‍ക്കിലെ ലോംഗ് ഐലൻഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.എ ബിരുദദാരിയാണ്.