അമരാവതി: ആന്ധ്രയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ ഒമ്ബതായി. അപകടത്തില്‍ 25 -ഓളം പേര്‍ക്കാണ് പരിക്കേറ്റത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തില്‍പ്പെട്ട ട്രെയിനിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക ട്രെയിനുകള്‍ വിശാഖപട്ടണത്ത് നിന്നും പുറപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ആന്ധ്രയിലെ അലമാൻഡ-കണ്ടകപള്ളി റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പാസഞ്ചര്‍ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് അപകടത്തിലായത്. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റിയിരുന്നു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.