ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും നോയിഡയിലെയും സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ വഴി വന്ന ഭീഷണിയെ തുടർന്ന് സ്‌കൂളുകളിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഒഴിപ്പിച്ച് പരിശോധനകള്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ചാണക്യാപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, ഡല്‍ഹി മയുർ വിഹാറിലെ മദർ മേരി സ്‌കൂള്‍, ദ്വാരകയിലെ പബ്ലിക് സ്‌കൂള്‍ തുടങ്ങിയ മൂന്ന് സ്‌കൂള്‍ക്കാണ് ആദ്യം ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നീട് സമാനമായ രീതിയില്‍ 100ഓളം സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. സ്‌കൂളുകളില്‍ നിരവധി ബോംബുകള്‍ വച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
മദർ മേരി സ്‌കൂളില്‍ പരീക്ഷകള്‍ നടക്കുന്നതിനിടെയായിരുന്നു ഇ-മെയില്‍ ലഭിച്ചത്. ഇതോടെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്‌കൂളില്‍ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഒരറിയിപ്പ് വരുന്നതുവരെ സ്‌കൂളിലേക്ക് വരരുതെന്നും നിർദേശം നല്‍കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടർന്ന് സ്‌കൂളുകളില്‍ വ്യാപക പരിശോധനകള്‍ നടക്കുകയാണെന്നും സംശയാസ്പദമായ വസ്തുക്കള്‍ നിലവില്‍ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.