വാഷിങ്ടണ്‍: രണ്ടു വര്‍ഷത്തോളമായി അമേരിക്കക്ക് ബാധ്യതയും ആവേശവും തുല്യ അളവില്‍ പകര്‍ന്ന് തുടരുന്ന യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനിടെ ഇസ്രായേലിന്റെ ഗസ്സ ആക്രമണം കൂടിയായതോടെ ലാഭക്കണക്കുകള്‍ കുത്തനെ കൂടി അമേരിക്കയിലെ ആയുധക്കമ്ബനികള്‍.
സമീപനാളുകളില്‍ ലോക്ഹീഡ് മാര്‍ട്ടിൻ, റെയ്തിയോണ്‍, ജനറല്‍ ഡൈനാമിക്സ് തുടങ്ങി മുൻനിര കമ്ബനികളെല്ലാം സ്വന്തം രാജ്യത്തിനു വേണ്ടിയെന്ന പോലെ രണ്ട് സഖ്യകക്ഷികള്‍ക്കു വേണ്ടിയും വൻതോതിലാണ് ആയുധങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്. സമീപകാലത്തൊന്നുമില്ലാത്ത ലാഭമായിരിക്കും വരുംനാളുകളില്‍ നിക്ഷേപകരെ കാത്തിരിക്കുന്നതെന്ന് ഓരോ കമ്ബനിയും ഉറപ്പുനല്‍കുന്നു.
അവസാനിക്കാതെ ഒഴുകുന്ന അമേരിക്കൻ ആയുധങ്ങളാണ് റഷ്യക്കെതിരെ യുക്രെയ്ന് കരുത്തുപകരുന്നത്. രണ്ട് യുദ്ധങ്ങള്‍ക്കും പസഫിക് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും മറ്റുമായി 105 ബില്യണ്‍ ഡോളര്‍ (8,74,400 കോടി രൂപ) അധികമായി അനുവദിക്കാൻ ദിവസങ്ങള്‍ക്ക് മുമ്ബാണ് വൈറ്റ്ഹൗസ് യു.എസ് കോണ്‍ഗ്രസിനു മുമ്ബാകെ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതില്‍ ഇസ്രായേലിന് ആയുധങ്ങള്‍ക്കായി മാത്രം 14 ബില്യണ്‍ ഡോളര്‍ (1,16,593 കോടി രൂപ) വേണമെന്നായിരുന്നു ബൈഡന്റെ ആവശ്യം. ആക്രമണത്തിന്റെ ആദ്യ ആറു ദിവസങ്ങളില്‍ മാത്രം 6000 ബോംബുകളാണ് ഗസ്സ തുരുത്തിനെ ചാരമാക്കാൻ ഇസ്രായേല്‍ വര്‍ഷിച്ചിരുന്നത്. കരയാക്രമണം ആരംഭിച്ചതോടെ ബോംബാക്രമണം പിന്നെയും തീവ്രത കൂട്ടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വന്തമായി ഉല്‍പാദിപ്പിക്കുന്നതിന് പുറമെ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്കയാണ്.
മിസൈല്‍ പ്രതിരോധമായ ‘അയേണ്‍ ഡോ’മില്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ ഉല്‍പാദിപ്പിക്കുന്നത് റെയ്തിയോണ്‍ ആണ്. ജനറല്‍ ഡൈനാമിക്സ് ആകട്ടെ ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍ തുടങ്ങിയവയെല്ലാം നിര്‍മിക്കുന്നവരാണ്. പീരങ്കികള്‍ പോലുള്ളവക്ക് നിലവില്‍ നാലിരട്ടി ആവശ്യമുണ്ടെന്ന് വൈസ് പ്രസിഡന്റ് ജാസണ്‍ എയ്ക്കണ്‍ പറയുന്നു. അമേരിക്കൻ കോണ്‍ഗ്രസ് 14 ബില്യണ്‍ ഡോളറിന് അംഗീകാരം നല്‍കുന്നതോടെ ഈ തുകയിലേറെയും അമേരിക്കയിലെ ആയുധനിര്‍മാതാക്കളില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ആര്‍.ടി.എക്സ്, റെയ്തിയോണ്‍ കമ്ബനികള്‍ക്കാകും ലഭിക്കുക. ഒന്നാമതുള്ള ലോക്ഹീഡ് മാര്‍ട്ടിൻ പ്രധാനമായും യുദ്ധവിമാനങ്ങളാണ് നിര്‍മിക്കുന്നത്. ഫലസ്തീനെതിരെയാകും ഇവ ഉപയോഗിക്കുകയെന്നുറപ്പ്.
ലബനാൻ, സിറിയ എന്നിവിടങ്ങളിലേക്കുകൂടി സംഘര്‍ഷം പരക്കുന്നത് മറ്റെല്ലാവരെയും ആധിയിലാഴ്ത്തുമെങ്കിലും ആയുധഭീമന്മാര്‍ക്കിത് സന്തോഷത്തിന്റെ നാളുകളാണ്.