താമരശ്ശേരി: താമരശ്ശേരിയില്‍ വില്‍പനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്നുപേര്‍ പൊലീസ് പിടിയിലായി.
താമരശ്ശേരി കാരാടി വിളയാറചാലില്‍ സായുജ് എന്ന കുട്ടാപ്പി (33), കാരാടി പുല്ലോറയില്‍ ലെനിൻരാജ് (34), പെരുമ്ബള്ളി പേട്ടയില്‍ സിറാജ് (28) എന്നിവരെയാണ് ഓടക്കുന്നുവെച്ച് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ചില്ലറ വില്‍പനക്കായി പാക്ക് ചെയ്യുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്നും 22 ഗ്രാം എം.ഡി.എം.എ, ഇലക്‌ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് പാക്കിങ് കവറുകള്‍ എന്നിവ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇവര്‍ വില്‍പന നടത്തുന്നത്. ഒരു മാസം മുമ്ബ് താമരശ്ശേരിക്കടുത്ത് അമ്ബലമുക്കില്‍ നാട്ടുകാരുടെ നേര്‍ക്ക് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം ഉണ്ടായിരുന്നു. അമ്ബലമുക്ക് ലഹരി മാഫിയ സംഘത്തില്‍പെട്ടവരുമായി സായുജിന് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ വെള്ളിയാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നിര്‍ദേശപ്രകാരം സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ രാജീവ് ബാബു, സീനിയര്‍ സി.പി.ഒ എൻ.എം. ജയരാജൻ, സി.പി.ഒ പി.പി. ജിനീഷ്, താമരശ്ശേരി എസ്.ഐമാരായ കെ.എസ്. ജിതേഷ്, പി.ഡി. റോയിച്ചൻ, വി.കെ. റസാഖ്, എ.എസ്.ഐ ടി. സജീവ്, സി.പി.ഒമാരായ സി.പി. പ്രവീണ്‍, രജിത, രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.