ഗസ്സ: ഗസ്സയില്‍ ആംബുലൻസുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 15 പേര്‍. വെള്ളിയാഴ്ച നടന്ന ആക്രമണത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഫലസ്തീൻ റെഡ് ക്രസന്റ് പുറത്ത് വിട്ടു.
പ്രാദേശിക സമയം വൈകീട്ട് 4.05ഓടെയാണ് ആക്രമണമുണ്ടായതെന്ന് റെഡ് ക്രസന്റ് അറിയിച്ചു.
റഫ അതിര്‍ത്തിയിലേക്ക് നീങ്ങുകയായിരുന്ന അഞ്ച് ആംബുലൻസുകളടങ്ങിയ കോണ്‍വോയ്ക്ക് നേരെയായിരുന്നു ആക്രമണം. ഇതില്‍ നാല് ആംബുലൻസുകള്‍ ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റേതും ഒരെണ്ണം റെഡ് ക്രസന്റിന്റേതുമാണ്. റഫ അതിര്‍ത്തിയിലേക്കുള്ള അല്‍ റാഷിദ് കോസ്റ്റല്‍ റോഡിലൂടെ നാല് കിലോ മീറ്റര്‍ സഞ്ചരിച്ചതും റോഡില്‍ തടസമുണ്ടാവുകയും ആംബുലൻസുകള്‍ ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്തു.
ആശുപത്രിയിലേക്ക് ഒരു കിലോ മീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ആദ്യത്തെ ആംബുലൻസിന് നേരെ ആക്രമണമുണ്ടായി. എന്നാല്‍, ആക്രമണത്തിന് ശേഷവും മറ്റ് ആംബുലൻസുകള്‍ ആശുപത്രിയിലേക്കുള്ള യാത്ര തുടര്‍ന്നു. ആശുപത്രി ഗേറ്റിന് സമീപത്ത് വെച്ചാണ് രണ്ടാമത്തെ ആംബുലൻസും ആക്രമിക്കപ്പെട്ടത്. ഈ ആക്രമണത്തിലാണ് 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
അതേസമയം, ഗസ്സയില്‍ മരണസംഖ്യ 9200ലേറെയായിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 3,826 കുട്ടികളും 2,405 സ്ത്രീകളുമാണ്. 32,500ലേറെ പേര്‍ക്ക് പരിക്കേറ്റു. പതിനായിരക്കണക്കിന് സിവിലിയന്മാര്‍ ഇപ്പോഴും ഗസ്സ സിറ്റിയില്‍ കുരുങ്ങിക്കിടക്കുകയാണ്. പട്ടണത്തില്‍ ദിവസങ്ങളായി കടകളൊന്നും തുറക്കുന്നില്ല. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തിയ ബേക്കറികളും അടച്ചിട്ട നിലയിലാണ്. ഏതു നിമിഷവും ഇസ്രായേല്‍ ബോംബുവര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനം പുറത്തിറങ്ങാനും മടിക്കുകയാണ്. പട്ടണത്തിലെ 35 ആശുപത്രികളില്‍ 16ഉം ഇന്ധനം തീര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.