തിരുവനന്തപുരം: വൈദ്യുതി സബ്സിഡി നിര്‍ത്തുമെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു.വൈദ്യുതി തീരുവ സര്‍ക്കാര്‍ എടുത്താലും സബ്സിഡി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇനി മുതല്‍ സബ്സിഡി സര്‍ക്കാര്‍ നേരിട്ട് നല്‍കുമെന്ന് കെ.കൃഷ്ണൻകുട്ടി പറഞ്ഞു. 3.1% മാത്രമാണ് വൈദ്യുതി ചാര്‍ജ് കൂട്ടിയത്. ചെറിയ ചാര്‍ജ് വര്‍ധനയില്ലാതെ പോകാനാകില്ല. പുതിയ ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിമാസം 120 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് സബ്സിഡി നല്‍കിയിരുന്നത്. യൂനിറ്റിന് 85 പൈസ വരെയാണ് ഇത്തരത്തില്‍ സബ്സിഡി അനുവദിച്ചിരുന്നത്. രണ്ടു മാസം കൂടുമ്ബോഴാണ് വൈദ്യുതി ബില്‍ വന്നിരുന്നത്. അങ്ങനെ 240 യൂനിറ്റ് വരെ ഉപയോഗിക്കുമ്ബോള്‍ സബ്‌സിഡി ലഭിച്ചിരുന്നു. മാസം 100 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് 44 രൂപയോളം സബ്‌സിഡി ഇളവ് ലഭിച്ചിരുന്നു.