റായ്പൂര്‍: തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി.
അക്രമത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് പൊലീസ് അറിയിച്ചു. നാരായണ്‍പൂര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. ബി.ജെ.പി നാരായണ്‍പൂര്‍ യൂണിറ്റ് വൈസ് പ്രസിഡന്റും മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനുമായ രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്.
കൗശാല്‍നാര്‍ ഗ്രാമത്തിലെ മാര്‍ക്കറ്റില്‍ വെച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. നാരായണ്‍പൂര്‍ സീറ്റില്‍ നിന്നും ബി.ജെ.പിക്കായി മത്സരിക്കുന്ന കേദാര്‍ കശ്യപിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് കൊലപാതകം നടന്നത്. ഇവിടെ കോണ്‍ഗ്രസിന്റെ ചന്ദൻ കശ്യപ് ആണ് എതിര്‍ സ്ഥാനാര്‍ഥി. അക്രമം നടന്നയുടൻ പൊലീസ് സംഭവസ്ഥലത്തെത്തി. പ്രതികളെ പിടിക്കാനുള്ള ഊര്‍ജിത ശ്രമം നടക്കുന്നതായി പൊലീസ് അറിയിച്ചു.
വൈകീട്ട് അഞ്ചരയോടെയാണ് കൗശാല്‍നാര്‍ ഗ്രാമത്തിലേക്ക് ദുബെ എത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇൻസ്പെക്ടര്‍ ജനറല്‍ സുന്ദര്‍രാജ് അറിയിച്ചു. ഉടൻ പൊലീസും സുരക്ഷാസേനയും സംഭവസ്ഥലത്തെത്തി. പ്രതികളെ പിടികൂടാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നതായി അദ്ദേഹം പറഞ്ഞു.