ഇടുക്കി: മൂന്നാര്‍-കുമളി സംസ്ഥാനപാതയില്‍ ഉടുമ്ബൻചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്തുകൂടിയുള്ള രാത്രിയാത്ര (വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു വരെ) ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രി കാലയാത്ര നിയന്ത്രിച്ചിരിക്കുന്നത്.
നിരോധനകാലയളവില്‍ യാത്രക്കാര്‍ക്ക് ഇതിന് സമാന്തരമായ മറ്റ് പാതകള്‍ ഉപയോഗിക്കാവുന്നതാണ്. ഉടുമ്ബൻചോല താലൂക്കിലെ ശാന്തൻപാറ, ചതുരംഗപ്പാറ വില്ലേജുകളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുകളിലും വ്യാപകനാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.