തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും വൈപ്പിൻ മണ്ഡലത്തിലെത്തുന്ന നവകേരള സദസ് ചരിത്ര സംഭവമാക്കി മാറ്റണമെന്ന് മന്ത്രി പി.
രാജീവ്. വൈപ്പിൻ മണ്ഡലംതല സംഘാടക സമിതിയുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള വൈപ്പിൻ മണ്ഡലത്തില്‍ വലിയ ജനപങ്കാളിത്തത്തോടെ പരിപാടി വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിസഭ ജനങ്ങളിലേക്ക് എത്തുന്ന നവകേരള സദസ് ജനാധിപത്യത്തിന്റെ വികസിത രൂപമാണ്. പരിപാടി വിജയിപ്പിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. കുടുംബശ്രീ, റെസിഡൻസ് അസോസിയേഷനുകള്‍, സാമുദായിക സംഘടനകള്‍, ക്ലബുകള്‍ , സാംസ്കാരിക സംഘടനകള്‍, ലൈബ്രറികള്‍, മഹിളാ സംഘടനകള്‍, കര്‍ഷക സംഘങ്ങള്‍, വ്യാപാരി വ്യവസായി സമിതികള്‍, വിദ്യാര്‍ഥികള്‍, യുവജന സംഘടനകള്‍, സ്കൂള്‍ കോളജ് പിടിഎകള്‍, ഹരിത കര്‍മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍, മത്സ്യ മേഖല തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള ജനങ്ങളെയും ഇതില്‍ പങ്കാളികള്‍ ആക്കണമെന്നും മന്ത്രി പറഞ്ഞു.
നായരമ്ബലം മംഗല്യ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കെ. എൻ ഉണ്ണികൃഷ്ണൻ എംഎല്‍എ അധ്യക്ഷത വഹിച്ചു. 15,000 പേര്‍ നവകേരള സദസില്‍ പങ്കെടുക്കുമെന്ന് എം.എല്‍.എ പറഞ്ഞു. മണ്ഡലത്തില്‍ പ്രചരണ പരിപാടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പ്രചരണത്തിനായി കൂടുതല്‍ മാര്‍ഗങ്ങള്‍ അവലംബിക്കും. ഇതിനായി സമൂഹ മാധ്യമങ്ങള്‍ കൂടുതലായി ഉപയോഗിക്കും. ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ വിളംബര ജാഥകള്‍ നടത്തുമെന്നും എം.എല്‍.എ പറഞ്ഞു.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എസ്. മഹേഷ്, വൈസ് ചെയര്‍മാൻ എ.പി പ്രിനില്‍, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തുളസി സോമൻ, കലക്ടര്‍ എൻ.എസ്.കെ ഉമേഷ്, മുനമ്ബം ഡി.വൈ.എസ്.പി എം.കെ മുരളി, പഞ്ചായത്ത് പ്രസിഡൻറുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.