തിരുവനന്തപുരം: ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാല ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് 2023-24 ഉദ്ഘാടന ചടങ്ങ് നവംബര്‍ 13 ന് രണ്ടിന് കേരള സര്‍വകലാശാല സെനറ്റ് ഹൗസ് ക്യാമ്ബസിലെ മള്‍ട്ടി പര്‍പ്പസ് ഇൻഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു.
കേരള സര്‍വകലാശാലയുടെ വൈസ് ചാൻസലര്‍ പ്രഫ.ഡോ. മോഹനൻ കുന്നുമ്മലും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റി ഒബ്‌സര്‍വര്‍ അജിത് മോഹനും ചേര്‍ന്ന് പതാകകള്‍ ഉയര്‍ത്തിയതോടു കൂടി വര്‍ണാഭമായ ചടങ്ങുകള്‍ക്ക് തുടക്കമായി.
തുടര്‍ന്ന് നടന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചാൻസലര്‍ പ്രഫ.ഡോ. മോഹനൻ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗവും സംഘാടക സമിതി ചെയര്‍മാനുമായ അഡ്വ. മുരളീധരൻ സ്വാഗതം ആശംസിച്ചു. മേളയുടെ ബ്രാൻഡ് അംബാസഡറായ അര്‍ജുന അവാര്‍ഡ് ജേതാവ് ഗീതു അന്ന ജോസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ: ഷിജുഖാൻ ജെ.എസ്, പ്രഫ.പി.എം രാധാമണി രജിസ്ട്രാര്‍ പ്രഫ.ഡോ.കെ.എസ് അനില്‍കുമാര്‍, പ്രഫ.ഡോ.റസിയ കെ. ഐ, ഡയറക്റ്റര്‍ ഫിസിക്കല്‍ എഡ്യൂക്കേഷൻ, ഓര്‍ഗനൈസിങ് സെക്രട്ടറി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള 106 സര്‍വകലാശാലകളില്‍ നിന്നായി 1200 കായികതാരങ്ങള്‍ ഈ മെഗാ കായിക മേളയില്‍ പങ്കെടുക്കും.
സെനറ്റ് ഹൗസ് ക്യാമ്ബസ്, പൊലീസ് സ്റ്റേഡിയം, മാര്‍ ഇവാനിസ് കോളജ്, എല്‍.എൻ.സി.പി.ഇ, കാര്യവട്ടം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. നാളെ നാല് പൂളുകളിലായി 68 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ആതിഥേയരായ കേരള സര്‍വകലാശാല മാര്‍ ഇവാനിയോസ് കോളജ് സ്റ്റേഡിയത്തില്‍ വച്ച് ഉച്ചക്ക് 2.30 ന് അളഗപ്പ സര്‍വകലാശാലയെ നേരിടും. ഈ കായിക മേളയില്‍ പങ്കെടുക്കുന്നതിലേക്കായി എത്തിച്ചേരുന്ന കായിക താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും താമസം, ഗതാഗതം, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവക്കുള്ള എല്ലാ ക്രമീകരണങ്ങളും സര്‍വകലാശാല ഒരുക്കിയിട്ടുണ്ട്. നവംബര്‍ 18ന് ടൂര്‍ണമെന്റ് സമാപിക്കും.