ന്യൂഡല്‍ഹി: ഗാസയില്‍ തടവിലായിരുന്ന 50 ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
ബന്ദികളെ വിട്ടയച്ച വാര്‍ത്തയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ബന്ദികളെയെല്ലാം ഉടൻ മോചിപ്പിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി 20 വെര്‍ച്വല്‍ ഉച്ചക്കോടിയ്‌ക്കിടെയാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രാജ്യന്തര സംഘര്‍ഷമായി മാറുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് ജനങ്ങളാണ് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ജി20യുടെ ഭാഗമായി നടന്ന പരിപാടികളില്‍ പങ്കെടുത്തെന്നും ജി 20 ജനങ്ങളുടെതായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ ആഫ്രിക്കൻ യൂണിയൻ ജി20ല്‍ അംഗമായത് ഇന്ത്യക്ക് അഭിമാനകരമാണ്. വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് പരസ്പര വിശ്വാസമാണ് നമ്മെ ബന്ധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് വെര്‍ച്വല്‍ ജി20 ഉച്ചകോടി നടക്കുന്നത്.
സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയിലാണ് 18-ാമത് ജി 20 ഉച്ചകോടി നടന്നത്. ഉച്ചക്കോടിയില്‍ നടന്ന ഡല്‍ഹി പ്രഖ്യാപനത്തെ ഏകകണ്ഠമായാണ് ലോകനേതാക്കള്‍ സ്വീകരിച്ചത്. 2023 നവംബര്‍ 30 വരെയാണ് ഇന്ത്യയുടെ അദ്ധ്യക്ഷതയുടെ കാലവധി.