സില്‍ക്യാര (ഉത്തരകാശി): തൊഴിലാളികള്‍ക്ക് പുറത്തുകടക്കാൻ ഒരുക്കുന്ന കുഴല്‍പാതക്ക് അന്ത്യഘട്ടത്തിലുണ്ടാകുന്ന തടസങ്ങള്‍ മൂലം സില്‍ക്യാര തുരങ്കത്തിലെ രക്ഷാദൗത്യം വീണ്ടും നീണ്ടു.
ബുധനാഴ്ച തടസം ഉണ്ടാക്കിയ സ്റ്റീല്‍ പൈപ്പ് നീക്കി വ്യാഴാഴ്ച രാവിലെ കുഴല്‍ കയറ്റുന്ന പ്രവൃത്തി പുനരാരംഭിച്ചുവെങ്കിലും ഒന്നരമീറ്റര്‍ പിന്നിട്ട ശേഷം വീണ്ടും നിര്‍ത്തി വെച്ചു.
അതേ സമയം തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള കുഴല്‍ പാതക്കായി കൂടുതല്‍ ഇരുമ്ബു കുഴല്‍ കയറ്റുമെന്നും ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടര്‍ ജനറല്‍ അതുല്‍ കഡ്വാള്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് ഇവര്‍ പുറത്തുകടക്കാനായെന്ന് കരുതിയ അന്ത്യഘട്ടത്തില്‍ അപ്രതീക്ഷിത തടസം നേരിട്ട സാഹചര്യത്തിലാണ് ഈ നടപടി.
തുരങ്കത്തിനിടയില്‍ മലയിടിഞ്ഞു മണ്ണടിഞ്ഞ 60 മീറ്റര്‍ ഭാഗത്തേക്ക് ഒരു കുഴല്‍ കൂടി അധികം കയറ്റുകയാണെന്നും അതിനുള്ള സമയം കൂടി കണക്കിലെടുത്താല്‍ വ്യാഴാഴ്ച രാത്രിയോടെ മാത്രമേ ദൗത്യം പൂര്‍ത്തിയാക്കാനാകൂ എന്നും അതുല്‍ കഡ്വാള്‍ അറിയിച്ചു. 60 മീറ്റര്‍ കണക്കാക്കി കുഴലിറക്കിയാല്‍ രക്ഷാദൗത്യത്തിന് പ്രയാസമുണ്ടാകുമെന്നും കുഴല്‍ പാത അല്‍പം അധികമായാല്‍ അത് മുറിച്ചുമാറ്റാമെന്നും അതുല്‍ കഡ്വാള്‍ വ്യക്തമാക്കി. ഇന്ന് രാത്രിയോടെ എല്ലാം പൂര്‍ത്തിയാക്കി 41 തൊഴിലാളികളെയും പുറത്തെത്തിക്കാമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ നിര്‍മിത ഓഗര്‍ മെഷീനുപയോഗിച്ചാണ് മണ്ണ് തുരന്ന് ഇരുമ്ബു കുഴല്‍ കയറ്റി കൊണ്ടിരിക്കുന്നത്. കുഴല്‍ പാതയിലൂടെ നിരങ്ങി നീങ്ങി തൊഴിലാളികളെ പുറത്തു കൊണ്ടുവരേണ്ടത് എങ്ങിനെയെന്ന് ദുരന്ത നിവാരണ സേനാംഗങ്ങള്‍ക്ക് വ്യാഴാഴ്ചയും റിഹേഴ്സല്‍ നല്‍കി.
ബുധനാഴ്ച പൂര്‍ത്തിയാകാതെ പോയ രക്ഷാ ദൗത്യത്തിന്റെ അന്ത്യഘട്ടം ഇന്ന് എന്തായാലും പൂര്‍ത്തിയാകുമെന്ന് ഉത്തരഖണ്ഡ് പബ്ളിക് റിലേഷൻ വകുപ്പ് മേധാവി ബൻസീധര്‍ തിവാരിയും അറിയിച്ചു. തൊഴിലാളികളെ കൊണ്ടുപോകാനുള്ള 40 ലേറെ ആംബുലൻസുകള്‍ അപകട സ്ഥലത്തിന് നിന്നും അല്‍പമകലെ ഒരുക്കിയ താല്‍ക്കാലി ഹെലിപാഡിനടുത്ത് നിരത്തി നിര്‍ത്തിയിരിക്കുകയാണ്.