കൊച്ചി: ഔഷധ സസ്യങ്ങളിലും ഐ ടി, ഐ ടി ഇതര സേവന മേഖലകളിലും ഗവേഷണം ശക്തമാക്കുന്നതിന് ആയുര്‍വേദ, വെല്‍നസ് സേവനദാതാക്കളായ പതഞ്ജലിയും ഇന്ത്യൻ സൈന്യവുമായി ധാരണാപത്രം ഒപ്പുവെച്ചു.
ഇതോടൊപ്പം വിരമിച്ച സൈനികര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതിയും പതഞ്ജലി പ്രഖ്യാപിച്ചിരിക്കുകയാണ്.
സൈന്യത്തിലുള്ളവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുന്ന വിധത്തില്‍ ആയുര്‍വേദ, യോഗ, വെല്‍നസ് മേഖലകളിലെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലഫ്റ്റ്നെന്റ് ജനറല്‍ എൻ. എസ്ണ രാജാസുബ്രഹ്മണി, ലഫ്റ്റ്നെന്റ് ജനറല്‍ ആര്‍. സി തിവാരി, ബ്രിഗേഡിയര്‍ അമൻ ആനന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പതഞ്ജലി റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണത്തിന് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ ലോകപ്രശസ്ത എഫ്.ഇ.എം.എസ് മൈക്രോബയോളജി ഇക്കോളജി ജേണലിന്റെ അംഗീകാരം ലഭിച്ചിരുന്നു. ആയുര്‍വേദ മരുന്നുകള്‍ ശരീരത്തിലെ നല്ല ഗുണം ചെയ്യുന്ന ബാക്ടീരിയകളെ എങ്ങനെ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്നതിനെക്കുറിച്ചായിരുന്നു പഠനം.
ആചാര്യ ബാലകൃഷ്‌ണയുടെ നേതൃത്വത്തില്‍ പതഞ്ജലി റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിരവധി ഔഷധസസ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും പുതിയ ഫലപ്രദമായ ഔഷധങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്തിരുന്നു.
പതഞ്ജലിയുടെ ആയുര്‍വേദ ഔഷധ സാദ്ധ്യതകള്‍ പരിശോധിക്കുന്നതിനായി, ഓസ്‌ട്രേലിയയിലെ സ്വിൻബേണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍മാരും പതഞ്ജലി റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്.