ലോക്സഭയിലെ അതിക്രമ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ആണ് പിടിയിലായത് .ഗുരുഗ്രാമില്‍ വച്ചാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.
ലഖ്‌നൗ സ്വദേശി സാഗര്‍ ശര്‍മ്മ, മൈസൂര്‍ സ്വദേശി ഡി. മനോരഞ്ജൻ, ഹരിയാനയിലെ ഹിസാര്‍ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോല്‍ ഷിൻഡെ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തില്‍ ആറുപേരുണ്ടായിരുന്നതായാണ് പൊലീസ് പറഞ്ഞിരൂന്നത്. ഇതില്‍ വിക്കി ശര്‍മ്മഎന്നയാളാണ് ആറാമനെന്ന് പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികള്‍ ഒന്നിച്ച് താമസിച്ചതെന്നും പൊലീസ് പറയുന്നു.
അതേസമയം പാര്‍ലമെന്റിലെ സുരക്ഷാ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി. പാര്‍ലമെന്റിലേക്ക് സന്ദര്‍ശക പാസ് അനുവദിക്കുന്നത് താത്കാലികമായി നിറുത്തി വച്ചു. എം.പിമാര്‍ക്കും ജീവനക്കാര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുംപ്രവേശനത്തിന് പ്രത്യേക ഗേറ്റ് ഏര്‍പ്പെടുത്തും. പ്രതികളില്‍ രണ്ടുപേരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താൻ ആയിട്ടില്ല. പിടിയിലായ നീലത്തിന്റെയും അമോല്‍ ഷിൻഡെയുടെയും ഫോണുകളാണ് കണ്ടെത്താനുള്ളത്. ഇതിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ലോക് സഭയില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ യുവതി അടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്. സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് സഭാംഗങ്ങളുടെ മേശപ്പുറത്തേക്ക് രണ്ടു യുവാക്കള്‍ എടുത്തു ചാടുകയായിരുന്നു. അംഗങ്ങള്‍ക്കു നേരെ പുക സ്‌പ്രേ പ്രയോഗിച്ചു. എം.പിമാര്‍ ഇവരെ കീഴടക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. ഇതേസമയം, പാര്‍ലമെന്റിന് പുറത്ത് യുവതി അടക്കം രണ്ടുപേര്‍ പുക സ്‌പ്രേ പ്രയോഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
മൈസൂരില്‍ നിന്നുള്ള ബി.ജെ.പി അംഗമായ പ്രതാപ് സിംഹ നല്‍കിയ പാസുമാ
യാണ് സാഗറും മനോരഞ്ജനും സന്ദര്‍ശക ഗ്യാലറിയില്‍ വന്നത്. നീലംദേവിയും അമോല്‍ ഷിൻഡെയുമാണ് പുറത്ത് പ്രതിഷേധിച്ചത്. പിടിയിലായവരെ ഡെല്‍ഹി പൊലീസിലെ പ്രത്യേക സംഘം ചോദ്യം ചെയ്തുവരികയാണ്. സംഘത്തിന് ഭീകരബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.