Thursday, May 16, 2024
HomeIndia'മൂവായിരത്തോളം വീഡിയോകള്‍, ദൃശ്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും'; BJPക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു

‘മൂവായിരത്തോളം വീഡിയോകള്‍, ദൃശ്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും’; BJPക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു

ബെംഗളൂരു: ജെ.ഡി.എസ്. എം.പി.യും ഹാസനിലെ എൻ.ഡി.എ. സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികവീഡിയോകളെക്കുറിച്ച്‌ ബി.ജെ.പി.

നേതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായി റിപ്പോർട്ട്. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗികവീഡിയോകളെ സംബന്ധിച്ച്‌ മാസങ്ങള്‍ക്ക് മുൻപേ കർണാടകയിലെ ബി.ജെ.പി. നേതാവ് പാർട്ടി സംസ്ഥാന അധ്യക്ഷന് കത്ത് നല്‍കിയിരുന്നു. മൂവായിരത്തോളം വീഡിയോകള്‍ അടങ്ങിയ പെൻഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹാസനില്‍ ജെ.ഡി.എസിന് സീറ്റ് നല്‍കിയാല്‍ ഇത് തിരിച്ചടിയാകുമെന്നുമാണ് ബി.ജെ.പി. നേതാവായ ദേവരാജ ഗൗഡ പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഇത് ദേശീയതലത്തില്‍ പോലും ബി.ജെ.പി.യുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും 2023 ഡിസംബർ എട്ടാം തീയതി നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

തനിക്ക് ലഭിച്ച പെൻഡ്രൈവില്‍ ആകെ 2976 വീഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ അവകാശപ്പെട്ടിരുന്നത്. സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി പ്രജ്വല്‍ രേവണ ലൈംഗികവേഴ്ചയിലേർപ്പെടുന്ന ദൃശ്യങ്ങളാണിത്. ഈ വീഡിയോകള്‍ സൂക്ഷിച്ചുവെച്ച്‌ സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ഇത്തരം പ്രവൃത്തികളിലേർപ്പെടാൻ പ്രജ്വല്‍ രേവണ്ണ നിർബന്ധിച്ചിരുന്നതായും ദേവരാജ ഗൗഡ ആരോപിച്ചിരുന്നു.

‘എച്ച്‌.ഡി. ദേവഗൗഡയുടെ കുടുംബത്തിലുള്ള ജെ.ഡി.എസ്. നേതാക്കള്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് നിലവിലുള്ളത്. സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളുടെ ദൃശ്യങ്ങളടക്കം തനിക്ക് ലഭിച്ച പെൻഡ്രൈവിലുണ്ട്. സ്ത്രീകളുമായി ഇത്തരം ബന്ധം തുടരാനായി ഈ വീഡിയോകള്‍ പ്രജ്വല്‍ രേവണ്ണ ഉപയോഗിച്ചിരുന്നു. ഈ വീഡിയോകള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയാണ് സ്ത്രീകളെ ചൂഷണംചെയ്തിരുന്നത് തുടർന്നുപോന്നത്. ഈ വീഡിയോകളും ഫോട്ടോകളും അടങ്ങിയ പെൻഡ്രൈവ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കും കിട്ടിയിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹാസനില്‍ ജെ.ഡി.എസ് സ്ഥാനാർഥിയെ നിർദേശിച്ചാല്‍ ഈ വീഡിയോകള്‍ ഒരു ‘ബ്രഹ്മാസ്ത്രം’ ആയി ഉപയോഗിക്കപ്പെടും. ഒരു പീഡനക്കേസ് പ്രതിയുടെ കുടുംബത്തോടൊപ്പം ചേർന്നുനിന്നാല്‍ നമ്മുടെ പാർട്ടിക്കും കളങ്കമുണ്ടാക്കും. ദേശീയതലത്തില്‍ ഇത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും’ കത്തില്‍ പറയുന്നു.

വീഡിയോകള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ കർണാടക സർക്കാർ നിയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടുജോലിക്കാരിയായ 47-കാരി പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച്‌.ഡി. രേവണ്ണയ്ക്കും എതിരേ പീഡനപരാതി നല്‍കിയത്. എം.എല്‍.എ.യായ എച്ച്‌.ഡി. രേവണ്ണയും എം.പി.യായ മകൻ പ്രജ്വല്‍ രേവണ്ണയും ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു വീട്ടുജോലിക്കാരിയുടെ ആരോപണം. തുടർന്ന് സ്ത്രീയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ 26-ന് വോട്ടെടുപ്പ് നടക്കുംമുൻപേ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികവീഡിയോകള്‍ ഹാസനില്‍ പ്രചരിച്ചിരുന്നതായാണ് റിപ്പോർട്ട്. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വീട്ടുജോലിക്കാരിയായിരുന്ന 47-കാരി പരാതിയുമായി രംഗത്തെത്തിയത്.

ജോലിക്ക് ചേർന്ന് നാലുമാസത്തിന് ശേഷം എച്ച്‌.ഡി.രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. വീട്ടില്‍ ആകെ ആറ് വനിതാ ജോലിക്കാരുണ്ടായിരുന്നു. രേവണ്ണ ഇവരെ എല്ലായ്പ്പോഴും മുറിയിലേക്ക് വിളിപ്പിക്കും. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്ത് സ്റ്റോർറൂമിലേക്ക് അടക്കം വനിതാ ജോലിക്കാരെ വിളിപ്പിച്ചിരുന്നു. തുടർന്ന് ശരീരത്തില്‍ മോശംരീതിയില്‍ സ്പർശിച്ചു. സാരിയുടെ പിൻ അഴിച്ചുമാറ്റി ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും പരാതിക്കാരി ആരോപിച്ചിരുന്നു.മകൻ പ്രജ്വല്‍ രേവണ്ണ വീട്ടിലെത്തിയാല്‍ എല്ലാവർക്കും ഭയമായിരുന്നു. മാത്രമല്ല, തന്റെ മകളുമായി അടുപ്പം സ്ഥാപിക്കാൻ പ്രജ്വല്‍ ശ്രമിച്ചിരുന്നതായും മകള്‍ ഇയാളുടെ നമ്ബർ ബ്ലോക്ക് ചെയ്യുകയാണുണ്ടായതെന്നും പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പ്രചരിക്കുന്ന വീഡിയോകള്‍ കൃത്രിമമായി നിർമിച്ചതാണെന്നാണ് പ്രജ്വലിന്റെ അവകാശവാദം. സംഭവത്തില്‍ പ്രജ്വല്‍ രേവണ്ണയും പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

അതേസമയം, പോലീസ് കേസെടുത്തതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണയെ പാർട്ടിയില്‍നിന്ന് പുറത്താക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. രേവണ്ണയെ പാർട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ്. എം.എല്‍.എ.യായ ശരണഗൗഡ കണ്ഡകർ പാർട്ടി അധ്യക്ഷൻ എച്ച്‌.ഡി. ദേവഗൗഡയ്ക്ക് കത്തുനല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular