അമ്പലപ്പുഴ : കരിമണൽ ഖനനവിഷയത്തിൽ സിപിഐക്കും സിപിഎമ്മിനുമതിരെ ആഞ്ഞടിച്ച് വിഎം സുധീരൻ. കരിമണൽ ഖനനത്തിനെതിരെ തന്നോടൊപ്പം മനുഷ്യചങ്ങല തീർത്ത നേതാക്കൾ ഇപ്പോൾ ലോബിക്കൊപ്പം ചേർന്നിരിക്കുകയാണെന്ന് വിഎം സുധീരൻ ആരോപിച്ചു.
ഖനനത്തിൽ പ്രത്യക്ഷ അഴിമതി ഉണ്ടെന്ന് ലോകായുക്ത കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച കരിമണൽ വിരുദ്ധ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2002-2004 കാലത്ത് ആലപ്പുഴയിലെ കരിമണൽ ഖനന തീരുമാനത്തെ കേരളം പരാജയപ്പെടുത്തി.
അന്ന് തന്നോടൊപ്പം നിന്ന് മനുഷ്യ ചങ്ങല പിടിക്കാൻ ഒപ്പം കൂടിയ സിപിഐയുടേയും സിപിഎമ്മിന്റേയും പ്രധാന നേതാക്കൾ ഇന്ന് കരിമണൽ ലോബിയുമായി കൈകോർത്ത് സമരത്തെ തകർക്കുന്നു. ലോബിയുമായി ചേർന്ന് സാമ്പത്തിക അഴിമതിയും നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.