ന്യൂഡൽഹി: മോണിംഗ് കൺസൾട്ട് പുറത്തുവിട്ട ആഗോള നേതാക്കളുടെ അംഗീകാര റേറ്റിംഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതെത്തി. 70 ശതമാനം അംഗീകാരത്തോടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയാണ് പട്ടികയിൽ ഒന്നാമതായത്. 2019ൽ മോണിംഗ് കൺസൾട്ട് ഡാറ്റ ശേഖരിക്കാൻ തുടങ്ങിയത് മുതൽ അംഗീകാര റേറ്റിംഗിൽ ഒന്നാമനാണ് നരേന്ദ്ര മോദി. മോദിയുടെ റേറേറിങ് ഇതുവരം 60 ശതമാനത്തിൽ താഴെ പോയിട്ടില്ല. നവംബർ 4ന് അവസാന റിപ്പോർട്ട് മോണിംഗ് കൺസൾട്ട് പ്രസിദ്ധീകരിച്ചത്.
മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ (66 ശതമാനം) രണ്ടും, ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി (58 ശതമാനം)മൂന്നും ജർമനി ചാൻസലർ ആംഗല മെർക്കൽ (54 ശതമാനം)നാലും സ്ഥാനങ്ങളിൽ നിൽക്കുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ (47 ശതമാനം)ആണ് തൊട്ടുപിന്നിൽ.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 44 ശതമാനവുമായി ആറാം സ്ഥാനത്തും കാനഡയുടെ ജസ്റ്റിൻ ട്രൂഡോ 43 ശതമാനവുമായി ഏഴാം സ്ഥാനത്തും ആണ്. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ(42 ശതമാനം)എട്ടും, ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ-ഇൻ(41 ശതമാനം)ഒമ്പതും, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ(40 ശതമാനം) 10 സ്ഥാനങ്ങളിൽ എത്തി.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്(37 ശതമാനം), ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ(36 ശതമാനം), ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ(35 ശതമാനം) എന്നിവരാണ് പട്ടികയിൽ ഏറ്റവും പുറകിൽ നിൽക്കുന്ന ലോകനേതാക്കൾ.
ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിൻ, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ഭരിക്കുന്ന നേതാക്കളുടെ അംഗീകാര റേറ്റിംഗ് ആണ് മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ് ട്രാക്ക് ചെയ്യുന്നത്.
ആഴ്ചതോറും 13 രാജ്യങ്ങൾക്കുമുള്ള ഡാറ്റ അപ്ഡേറ്റ് ചെയ്യും. ഓരോ രാജ്യത്തും പ്രായപൂർത്തിയായ താമസക്കാരുടെ ഏഴ് ദിവസത്തെ ശരാശരിയെ അടിസ്ഥാനമാക്കിയുള്ളതാണ് അംഗീകാര റേറ്റിംഗുകൾ. സാമ്പിളുകളുടെ വലിപ്പം രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടും.