കൊച്ചി: എറണാകുളം മാമലകണ്ടത്ത് കിണറ്റില്‍വീണ കാട്ടാനയെയും കുഞ്ഞിനെയും കരകയറ്റി. ഇന്നലെ രാത്രിയാണ് ആനയും കുഞ്ഞും ജനവാസമേഖലയിലെ കിണറ്റില്‍ വീണത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ നാട്ടുകാരനും വനംവകുപ്പ് ജീവനക്കാരനും പരിക്ക് പറ്റി.
വലിയ ആഴമുള്ള കിണറ്റില്‍ ആയിരുന്ന ആനകള്‍ വീണത്. ജെസിബി എത്തിച്ച് മണ്ണ് നീക്കിയാണ് ഇവരെ പുറത്തെത്തിച്ചത്. പുലര്‍ച്ചെയോടെയാണ് ആനകള്‍ വീണ കാര്യം നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. പുറത്തെത്തിച്ച കാട്ടാനയും കുഞ്ഞും തിരികെ കാട്ടിലേയ്ക്ക് പോയി.
ആഴ്‌ചകള്‍ക്ക് മുൻപ് കണ്ണൂരില്‍ കിണറ്റില്‍ പുലി വീണിരുന്നു. കണ്ണൂര്‍ പെരിങ്ങത്തൂരില്‍ അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വെള്ളം കൂടുതലുള്ള കിണറ്റില്‍ പുള്ളിപ്പുലി മുങ്ങിച്ചാകാതിരിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്‌ഥര്‍ മരത്തടി ഇട്ടുകൊടുത്താണ് പുലിയുടെ ജീവൻ രക്ഷിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ മയക്കിയതിനുശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റില്‍ നിന്നും പുറത്തെടുത്തത്.