കുടിയേറ്റവ്യവസ്ഥകള്‍ കര്‍ശനമാക്കുന്ന നിയമം ഫ്രഞ്ച് പാര്‍ലമെന്‍റ് പാസാക്കി. കുടിയേറ്റക്കാര്‍ക്കു കുടുംബാംഗങ്ങളെ ഫ്രാൻസിലേക്കു കൊണ്ടുവരുന്നത് എളുപ്പമല്ലാതാകും. കുടിയേറ്റക്കാര്‍ക്കു ക്ഷേമാനുകൂല്യങ്ങള്‍ വൈകുകയും ചെയ്യും.
ഒരാഴ്ച മുന്പ് നിയമം പാര്‍ലമെന്‍റില്‍ പരാജയപ്പെട്ടിരുന്നു. വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി പുതുക്കിയെഴുതിയ ബില്ലിനെ തീവ്ര വലതുപക്ഷ നാഷണല്‍ റാലി പാര്‍ട്ടി പിന്തുണച്ചതാണ് ഇപ്പോള്‍ പാസാകാൻ കാരണം.
അതേസമയം, പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന്‍റെ റിനേസെൻസ് പാര്‍ട്ടിയില്‍ വലിയ ഭിന്നിപ്പ് ഉണ്ടായിട്ടുണ്ട്. വോട്ടെടുപ്പില്‍ പാര്‍ട്ടിയുടെ 27 എംപിമാര്‍ എതിര്‍ക്കുകയും 32 എംപിമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ആരോഗ്യമന്ത്രി ഓര്‍ലീൻ റൂസോ രാജിപ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ചില മന്ത്രിമാരും രാജിയുടെ വക്കിലാണെന്നാണു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ജൂണിലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മക്രോണിന്‍റെ പാര്‍ട്ടിക്കു പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നഷ്ടമായിരുന്നു.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങള്‍ കുടിയേറ്റ പരിഷ്കരണത്തിനു ധാരണയിലെത്തിയതിനു പിന്നാലെയാണ് ഫ്രാൻസില്‍ നിയമം പാസാക്കപ്പെട്ടത്. അതിര്‍ത്തികളില്‍ തടവറകള്‍ തുറക്കല്‍, അഭയം നിഷേധിക്കപ്പെട്ടവരെ അതിവേഗം തിരിച്ചയയ്ക്കല്‍, തെക്കൻ രാജ്യങ്ങളിലെത്തുന്ന അഭയാര്‍ഥികളെ മറ്റു രാജ്യങ്ങളിലേക്കു മാറ്റല്‍ തുടങ്ങിയവ നടപ്പാക്കാനാണു യൂണിയന്‍റെ തീരുമാനം.