പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ബി ജെ പിയില്‍ ചേര്‍ന്നു. പത്തനംതിട്ടയില്‍ ബി ജെ പി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷച്ചടങ്ങിനിടെയാണ് ഫാ.
ഷെെജു കുര്യനും 47 കുടുംബങ്ങളും അംഗത്വമെടുത്തത്. പുതിയ അംഗങ്ങളെ കേന്ദ്രമന്ത്രി വി മുരളീധരൻ മാലയിട്ട് സ്വീകരിച്ചു. ചടങ്ങില്‍ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തി.
‘രാജ്യത്തിന്റെ വികസനം നമ്മുടെ വികസനമാണെന്ന ബോദ്ധ്യത്തോടെ, മോദിജി എന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴില്‍ അണിനിരക്കാൻ ആഗ്രഹിക്കുന്നു’.- ഫാ ഷെെജു കുര്യൻ പറഞ്ഞു.
അതേസമയം, സുരേഷ് ഗോപിക്കെതിരായ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് വേട്ടയാടുന്നതുകൊണ്ട് അദ്ദേഹത്തെയും ബി ജെ പിയെയും ഇല്ലാതാക്കമെന്നാണ് ചിലരുടെ വ്യാമോഹം. ഇത്തരം പ്രചാരണം കൊണ്ട് ജനങ്ങള്‍ സുരേഷ് ഗോപിയെ തള്ളിപറയില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ പങ്കെടക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് തീരുമാനമെടുക്കാന്‍ കഴിയാത്തത് നാട്ടിലെ ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാനാവാത്തത് കൊണ്ടാണ്. ഇതിലൂടെ ഭൂരിപക്ഷസമുദായത്തെ അവഹേളിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കളെ മാത്രമല്ല ഈ രാജ്യത്തെ എല്ലാ വിഭാഗങ്ങളിലുമുള്ളവരെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.