തിരുവനന്തപുരം: 2023-ല്‍ 55 ട്രാപ്പ് കേസുകളിലായി 60 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തുവെന്ന് വിജിലൻസ്.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുമ്ബോള്‍ തന്നെ കൈയോടെ പിടികൂടുന്ന ട്രാപ്പ് കേസുകളുടെ എണ്ണത്തില്‍ 2023-ല്‍ സംസ്ഥാന വിജിലൻസ് ആരംഭിച്ചതിന് ശേഷമുള്ള സര്‍വകാല റിക്കോര്‍ഡ് രേഖപ്പെടുത്തി. സംസ്ഥാനവിജിലൻസ് ബ്യൂറോ രൂപീകരിച്ച 1964 ന് ശേഷംആദ്യമായിട്ടാണ് ഒരു കലണ്ടര്‍വര്‍ഷം തന്നെ 55 ട്രാപ്പ് കേസുകള്‍ 2023-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ 55 ട്രാപ്പ് കേസുകളിലായി 60 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, ഏജെന്റുമാരായ നാലു സ്വകാര്യ വ്യക്തികളെയും കൈയോടെ പിടികൂടി ജയിലിലടച്ചു.
2023-ല്‍ തദ്ദേശസ്വയംഭരണവകുപ്പ് -15, റവന്യൂ-14, ആരോഗ്യം-അഞ്ച്, പൊലീസ്-നാല്, കൃഷി, രജിസ്ട്രേഷൻ, സര്‍വ്വേ, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകളില്‍ രണ്ട് വീതവും, ടൂറിസം, വനം, ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്, എക്സൈസ്, വൈദ്യുതി, പട്ടിക ജാതി വികസനം, കെ.എസ്.ആര്‍.ടി.സി, വിദ്യാഭ്യാസം,സിവില്‍സപ്ലൈസ് എന്നീ വകുപ്പുകളില്‍ നിന്നും ഓരോന്ന് വീതവും ട്രാപ്പ് കേസുകളാണ് 2023-ല്‍ റിപ്പോര്‍ട്ട് ചെയ്തത്.
55 ട്രാപ്പ് കേസുകളിലായി റവന്യൂ -17പേരേയും, തദ്ദേശം-15 പേരെയും,ആരോഗ്യം, പൊലീസ് -നാല്, രജിസ്ട്രേഷൻ-മൂന്ന്, കൃഷി, സര്‍വേ, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയില്‍ നിന്നും രണ്ട്, ടൂറിസം, വനം, ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്, എക്സൈസ്, വൈദ്യുതി, പട്ടിക ജാതി വികസനം, കെ.എസ്.ആര്‍.ടി.സി, വിദ്യാഭ്യാസം, സിവില്‍സപ്ലൈസ് വകുപ്പുകളിലെ ഓരോ ഉദ്ധ്യോഗസ്ഥരെയുമാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് 2023-ല്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. ഇത്രയും ഉദ്ധ്യോഗസ്ഥരെ ഒരു വര്‍ഷം ട്രാപ് കേസുകളില്‍ ഉള്‍പ്പെടുന്നതും ആദ്യമായിട്ടാണ്.
ഇക്കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ട്രാപ് കേസുകളില്‍ ഒമ്ബത് എണ്ണം തിരുവനന്തപുരം വിജിലൻസിന്റെ തെക്കന്‍ മേഖലയില്‍ നിന്നും, 18 ട്രാപ് കേസുകള്‍ വടക്കന്‍ മേഖലയില്‍ നിന്നും, ഒമ്ബത് കേസുകള്‍ കിഴക്കന്‍ മേഖലയില്‍ നിന്നും,19 കേസുകള്‍ മധ്യമേഖലയില്‍നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അറിയിച്ചു.