തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള തര്‍ക്കം തുടരുന്നതിനിടെ ഓര്‍ഡിനൻസില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
ജി എസ് ടി നിയമഭേദഗതി ഓര്‍ഡിനൻസില്‍ രാവിലെ മുംബയ്ക്ക് പോകുന്നതിന് മുമ്ബാണ് അദ്ദേഹം ഒപ്പിട്ടത്.
ജൂലായിലെ ജി എസ് ടി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഐ ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്താൻ ഓര്‍ഡിനൻസ് കൊണ്ടുവന്നത്. പണം വച്ചുള്ള ഓണ്‍ലൈൻ ചൂതാട്ടങ്ങള്‍ക്ക് 28ശതമാനം ജി എസ് ടി ചുമത്തുന്നതടക്കമുള്ള കാര്യങ്ങളാണ് ഓര്‍ഡിനൻസിലുള്ളത്.
ഗവര്‍ണറുടെ അനുമതിക്കായി കഴിഞ്ഞ ആഴ്ചയാണ് ഓര്‍ഡിനൻസ് സര്‍ക്കാര്‍ രാജ്ഭവന് കൈമാറിയത്. ഓര്‍ഡിനൻസില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ കേന്ദ്ര ജിഎസ്ടി നിയമത്തിലെ മാറ്റങ്ങള്‍ സംസ്ഥാനത്തും പ്രാബല്യത്തിലാവും. കേരള ലോകായുക്ത ഭേദഗതി ബില്‍, സര്‍വകലാശാല ഭേദഗതി ബില്‍ അടക്കം എട്ടോളം ബില്ലുകളാണ് ഗവര്‍ണറുടെ പരിഗണനയിലുള്ളത്.