വാഷിംഗ്‌ടണ്‍: വിചാരണയ്ക്കിടെ കോടതി മുറിയില്‍ ജഡ്‌ജിയെ പ്രതി ആക്രമിച്ചു. ഇന്നലെ യു എസ് ലാസ് വേഗാസിലെ ക്ളാര്‍ക്ക് കൗണ്ടി ജില്ലാ കോടതിയിലാണ് സംഭവം നടന്നത്.
പ്രൊബേഷൻ അനുവദിക്കാത്തതിന്റെ പേരില്‍ ജഡ‌്‌ജി മേരി കേയ് ഹോല്‍ത്തൂസാണ് ആക്രമിക്കപ്പെട്ടത്. ഈ സമയം അക്രമമുണ്ടാക്കിയതിന്റെ പേരില്‍ ഡെബ്രാ റെഡ്ഡൻ എന്നയാള്‍ക്കെതിരെ ശിക്ഷ വിധിക്കുകയായിരുന്നു ജഡ്‌ജി.
രാവിലെ പതിനൊന്ന് മണിയോടെ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. വിചാരണയ്ക്കിടെ റെഡ്ഡന്റെ അഭിഭാഷകൻ ജഡ്ജിയോട് പ്രൊബേഷൻ ആവശ്യപ്പെട്ടു. കോടതിയുടെ അധികാരപരിധിയില്‍ വരുന്ന ഒരു നടപടിയാണ് കുറ്റവാളിയെ പ്രൊബേഷന് വിടുകയെന്നത്. കോടതി വ്യവസ്ഥകള്‍ പ്രകാരം സമൂഹത്തില്‍ തന്നെ ജീവിക്കാൻ കുറ്റവാളിയെ അനുവദിക്കുന്ന നടപടിയാണിത്. ഒരു പ്രൊബേഷൻ ഓഫീസറുടെ മേല്‍നോട്ടത്തില്‍ പലവിധ നിയന്ത്രണങ്ങളോടെയാകും കുറ്റവാളിക്ക് ജീവിക്കേണ്ടി വരിക.
റെഡ്ഡനുവേണ്ടി അഭിഭാഷകൻ പ്രൊബേഷൻ ആവശ്യപ്പെട്ടെങ്കിലും ജഡ്ജി ഇത് തള്ളിയതാണ് പ്രകോപനത്തിന് കാരണമായത്. ‘ചരിത്രം ആവര്‍ത്തിക്കാൻ കഴിയില്ല. അവന് മറ്റ് കാര്യങ്ങളുടെ രുചിയറിയേണ്ട സമയമായിരിക്കുന്നു’ എന്ന് പറഞ്ഞായിരുന്നു ജഡ്‌ജി അഭിഭാഷകന്റെ ആവശ്യം നിരാകരിച്ചത്. ഇതുകേട്ടയുടൻ സൂപ്പര്‍മാനെ പോലെ കൈകള്‍ വിരിച്ചുവച്ച് ബഞ്ചിന് മുകളിലൂടെ ചാടിക്കടന്ന് റെഡ്ഡൻ ജഡ്ജിയെ ആക്രമിക്കുകയായിരുന്നു. പിന്നാലെ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ റെഡ്ഡനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കുതറി മാറിയ റെഡ്ഡൻ നിലത്തുവീണ ജഡ്ജിയെ തുടരെ ആക്രമിച്ചു. ആക്രമണത്തില്‍ ജഡ്ജിന് തലയ്ക്ക് പരിക്കേറ്റു. റെഡ്ഡൻ സൂപ്പര്‍മാനെ പോലെ ചാടിവീഴുന്നതിന്റെയും ജഡ്‌ജിയെ ആക്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.