ചെന്നെെ: എട്ടുവര്‍ഷം മുൻപ് കാണാതായ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന്റെ അവശിഷ്ടം ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തി.
29 പേരുമായി പോയ എഎൻ -32 എന്ന എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 2016 ജൂലായ് 22ന് ചെന്നെെയില്‍ നിന്ന് ആന്റമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ ആഴക്കടലിന് മുകളില്‍ വച്ചാണ് വിമാനം കാണാതായത്. കഴിഞ്ഞ എട്ട് വര്‍ഷമായി വിമാനത്തിനായി തെരച്ചില്‍ നടത്തിവരുകയായിരുന്നു.
ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയുടെ പരിശോധനയിലാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 3400 മീറ്റര്‍ ആഴത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ചെന്നെെ തീരത്ത് നിന്ന് 140 നോട്ടിക്കല്‍ മെെല്‍ അകലെ (ഉദ്ദേശം 310കിലോമീറ്റര്‍ ) ഉള്‍ക്കടലിന്റെ അടിത്തട്ടിലാണ് അവശിഷ്ടം ഉള്ളത്. സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രദേശത്ത് മുൻപ് യുദ്ധവിമാനങ്ങള്‍ കാണാതായ ചരിത്രം ഇല്ലാത്തതിനാല്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിന്റെതാണെന്നാണ് കരുതുന്നത്.