മലപ്പുറം: ഇനി മനസ്സുനിറഞ്ഞ് കഴിക്കാം, വീട്ടമ്മമാരുടെ കൈപ്പുണ്യവുമായി കുടുംബശ്രീ ബ്രാൻഡ് കറി പൗഡറുകളും ധാന്യപ്പൊടികളും തയാര്‍.
ചിക്കൻ, ഫിഷ്, മീറ്റ് മസാലകള്‍, സാമ്ബാര്‍പൊടി, മുളക്, മല്ലി, മഞ്ഞള്‍, കശ്മീരി മുളക് പൊടികള്‍, വറുത്ത പുട്ടുപൊടി, അപ്പംപൊടി, ആട്ട തുടങ്ങി 15 ഉല്‍പന്നങ്ങളാണ് കുടുംബശ്രീയുടെ സ്വന്തം പേരില്‍ വിപണിയിലെത്തുന്നത്. കണ്ണൂര്‍ ജില്ലയില്‍ പൈലറ്റ് പദ്ധതിയായി ആരംഭിച്ച സംരംഭത്തിന് ലഭിച്ച വൻ സ്വീകാര്യതയാണ് മലപ്പുറം, കോട്ടയം, തൃശൂര്‍ ജില്ലകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കാൻ പ്രേരകമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജാഫര്‍ മാലിക്ക് പറഞ്ഞു. ഒരേ സ്വഭാവത്തിലുള്ള സംരംഭങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഏകീകൃത ബ്രാൻഡിലും പാക്കറ്റിലും ഉല്‍പന്നങ്ങള്‍ പൊതുവിപണിയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കളുടെ ഉപയോഗവും നിര്‍മാണത്തിലെ സുതാര്യതയും കുടുംബശ്രീ ജില്ല മിഷൻ ഉറപ്പുവരുത്തും. ഉല്‍പാദനം, സംഭരണം, വിപണനം എന്നിവക്ക് പൊതുമാനദണ്ഡമുണ്ടാവും. മലപ്പുറത്തെ 28ഉം കോട്ടയത്തെ 14ഉം തൃശൂരിലെ 15ഉം സംരംഭകര്‍ നിര്‍മിക്കുന്ന കറി പൗഡറും ധാന്യപ്പൊടികളുമാണ് പുതുതായി കുടുംബശ്രീ ബ്രാൻഡ് ചെയ്തത്.
ഓരോ ഉല്‍പന്നവും ഓരോ ക്ലസ്റ്ററിന് കീഴിലാണ്. ഇവയുടെ ഏകോപനത്തിന് രൂപവത്കൃതമായ ജില്ലതല കണ്‍സോര്‍ട്ട്യത്തിന് കീഴിലാണ് മാര്‍ക്കറ്റിങ്ങും അസംസ്കൃത വസ്തുക്കളുടെ ശേഖരണവുമുള്‍പ്പെടെ നടക്കുക. കാസര്‍കോട്, പത്തനംതിട്ട, കൊല്ലം ജില്ലകളിലേക്കും വൈകാതെ പദ്ധതി വ്യാപിപ്പിക്കും.
നിലവില്‍ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം ജില്ലകളിലെ കുടുംബശ്രീ ബസാര്‍, മാര്‍ക്കറ്റിങ് ഔട്ട്ലെറ്റുകള്‍, ഹോംഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ഉല്‍പന്നം ലഭ്യമാണ്. രണ്ടാംഘട്ടത്തില്‍ വിതരണ ഏജന്‍സികളുടെ സഹായത്തോടെ സൂപ്പര്‍ -ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റു കടകളിലും എത്തിക്കും. ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള വിപണനവും ലക്ഷ്യമിടുന്നു.
മലപ്പുറം, കോട്ടയം ജില്ലകളില്‍ ഉല്‍പാദിപ്പിച്ച 15 കുടുംബശ്രീ ബ്രാൻഡഡ് ഉല്‍പന്നങ്ങളുടെ ലോഞ്ചിങ് തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് വെള്ളിയാഴ്ച മലപ്പുറത്ത് നിര്‍വഹിച്ചു.