ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ ജയിലില്‍ കീഴടങ്ങാൻ നാലാഴ്ചത്തെ സമയംതേടി പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചു.
11 പ്രതികളിലൊരാളായ ഗോവിന്ദഭായി നായിയാണ് ബുധനാഴ്ച സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്.
കഴിഞ്ഞ ജനുവരി എട്ടിനാണ് പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കുകയും പ്രതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലില്‍ കീഴടങ്ങണമെന്നും വിധിച്ചത്. എന്നാല്‍, വിധി വന്നതിനുപിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു.
2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസ്സുള്ള മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിലാണ് 11 പ്രതികളെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചത്. 15 വര്‍ഷത്തോളം തടവനുഭവിച്ച പ്രതികളെ 2022 ഓഗസ്റ്റ് 10-ന് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചു. ഇതിനെതിരേ ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജിയിലാണ് പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നും പ്രതികള്‍ കീഴടങ്ങണമെന്നും സുപ്രീംകോടതി വിധിച്ചത്.