കോട്ടയം: പി.സി. ജോർജും ജനപക്ഷവും ബിജെപിയിലേക്കെന്ന് സൂചന. ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി പി.സി.
ജോർജ് ഇന്ന് ഡല്‍ഹിയില്‍ ചർച്ച നടത്തും. പത്തനംതിട്ട ലോക്സഭാ സീറ്റിലായിരിക്കും പി.സി. ജോർജ് മത്സരിക്കുക.
കഴിഞ്ഞ കുറച്ചുനാളുകളായി എൻ.ഡി.എ. അനുകൂല നിലപാടുകളായിരുന്നു പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടയുടേത്. ഘടക കക്ഷിയാവുകയല്ല, മെമ്ബർഷിപ്പെടുത്ത് ബി.ജെ.പി. പാർട്ടിയുടെ ഭാഗമാകാനുള്ള ഔദ്യോഗിക തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത് എന്നാണ് വിവരം.
ബി.ജെ.പിയില്‍ ചേരുന്ന തീരുമാനം ശരിയോ എന്ന് പരിശോധിക്കുന്നതിനായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നതായും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തെ അറിയിച്ചതെന്നും പി.സി. ജോർജിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
1980, 1982, 1996, 2016 എന്നീ വർഷങ്ങളില്‍ പൂഞ്ഞാർ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു പി.സി. ജോർജ്. കേരളാ കോണ്‍ഗ്രസിന്റെ വിവിധ പാർട്ടികളില്‍ അംഗമാവുകയും ലയിക്കുകയും ചെയ്തിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് (ജെ), കേരളാ കോണ്‍ഗ്രസ് (എം) തുടങ്ങിയ പാർട്ടികളില്‍ പ്രവർത്തിച്ച ജോർജ്, കേരള കോണ്‍ഗ്രസ് സെക്യുലർ എന്ന പേരില്‍ സ്വന്തം പാർട്ടിയും രൂപവത്കരിച്ചിരുന്നു.
തുടർന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍, കേരള കോണ്‍ഗ്രസ് സെക്യുലർ പാർട്ടി ലയിച്ചു. 2017-ല്‍ വീണ്ടും സ്വന്തമായി ജനപക്ഷം എന്ന പാർട്ടി രൂപവത്കരിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.