തിരുവനന്തപുരം: നിയമനത്തില്‍ യു.ജി.സി ചട്ടം പാലിച്ചില്ലെന്നു കാണിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ നാല് വൈസ്ചാൻസലർമാരെ ഗവർണർ ഹിയറിങ് വിളിച്ചു.
ഈ മാസം 24ന് രാജ്ഭവനിലാണ് ഹിയറിങ്. കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റല്‍, ഓപണ്‍ സർവകലാശാല വി.സിമാർക്കാണ് രാജ്ഭവൻ നോട്ടീസ് അയച്ചത്.
നോട്ടീസിനെതിരെ വി.സിമാർ ഹരജി നല്‍കിയതിനെ തുടർന്ന് നടപടികള്‍ ഹൈകോടതി തടഞ്ഞിരുന്നു. പിന്നീടാണ് ഗവർണർക്ക് നടപടി സ്വീകരിക്കാമെന്നും എന്നാല്‍, വി.സിമാരുടെ വാദം കേള്‍ക്കണമെന്നും കോടതി ഉത്തരവിട്ടത്. വി.സിമാർ അയോഗ്യരാണെന്ന് ഉത്തരവിട്ടാലും, പിരിച്ചുവിടല്‍ നടപ്പാക്കാൻ 10 ദിവസം സമയം അനുവദിക്കണമെന്നും ഹൈകോടതി നിർദേശിച്ചിരുന്നു. ഗവർണറുടെ തീരുമാനം പ്രതികൂലമാണെങ്കില്‍ അപ്പീല്‍ നല്‍കാനായാണ് 10 ദിവസം കൂടി നല്‍കാൻ കോടതി നിർദേശിച്ചത്.
സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയുടെ നിയമനം അസാധുവാക്കിയതിനെ തുടർന്നാണ് ഒമ്ബത് വി.സിമാർക്ക് നോട്ടീസ് നല്‍കിയത്. സുപ്രീംകോടതി വിധിക്കനുസൃതമായി ഗവർണർ ഹിയറിങ് നടത്തി നടപടിയെടുത്താല്‍ നാല് വി.സിമാരും പുറത്താകും.